
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പുതുയുഗ യാത്രയിലേക്ക് ക്ഷണമുണ്ടെന്നും എന്നാലതില്‍ പങ്കെടുക്കില്ലെന്നും പ്രേം കുമാർ. അത്തരം ചിന്തയൊന്നും വന്നിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
തനിക്ക് കോണ്‍ഗ്രസ് പശ്ചാത്തലം ഉണ്ട് എന്നുള്ളത് വസ്തുതയാണെന്നും എന്നാൽ
താൻ കമ്മ്യൂണിസ്റ്റ് ചിന്തകള്‍ ഉള്ളില്‍ പേറുന്ന വ്യക്തിയാണ്, അത് എന്നും ഉള്ളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നാല് വർഷത്തോളം മികച്ച രീതിയില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് പ്രവർത്തിച്ചിട്ടും
തന്നെ പുറത്താക്കുമ്പോള്‍ സഹപ്രവർത്തകരോട് ഒരു നന്ദിവാക്ക് പറയാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടു. തന്റെ നാട്ടിലെ ഒരു പരിപാടിക്ക് ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി വന്നിരുന്നു. ആ പരിപാടി പോലും തന്നെ അറിയിച്ചിരുന്നില്ല. കൊച്ചിയില്‍ നടത്തിയ സാംസ്‌കാരിക സംഗമത്തിലേക്ക് തന്നെ ക്ഷണിക്കുകയോ അറിയിക്കുകയോ ചെയ്തില്ല. അറിയിക്കരുതെന്ന് നിർദേശമുണ്ടോ എന്നത് അറിയില്ലെന്നും പ്രേം കുമാർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം നടന്ന ജെ സി ഡാനിയേല്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാൻ എത്തേണ്ടിയിരുന്നത് ജി ആർ അനില്‍, കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത് തുടങ്ങിയവരായിരുന്നു. എന്നാല്‍ ഇവരാരും ആ വേദിയില്‍ എത്തിയില്ല.
സംഘാടകരോട് ചോദിച്ചപ്പോള്‍ അവർ പറഞ്ഞത് പുരസ്‌കാരം തനിക്കാണെന്ന് പ്രഖ്യാപിക്കുന്നത് വരെ ഇവരെല്ലാം വരാമെന്നാണ് പറഞ്ഞിരുന്നതെന്നും, എന്നാല്‍ ആരും വന്നില്ലെന്നുമാണ്.
തന്നെ അവഹേളിക്കുന്നത് മാത്രമല്ല, ജെ സി ഡാനിയേല്‍ എന്ന മഹാപ്രതിഭയെ കൂടിയാണ് അവർ അപമാനിച്ചതെന്നും പ്രേം കുമാർ പറഞ്ഞു.



