
നെടുമ്പാശേരി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികള്‍ സർവീസുകള്‍ നിർത്തിവെക്കാൻ തീരുമാനിച്ചത്. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്സ് വിമാനം സുരക്ഷാ കാരണങ്ങളാല്‍ പാതിവഴിയില്‍ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു.
ഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി. വൈകിട്ട് 5.20-ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ സർവീസും ഒഴിവാക്കി. ഇൻഡിഗോയുടെ ഗള്‍ഫ് സർവീസുകള്‍ പൂർണ്ണമായും നിര്‍ത്തിവച്ചതായാണ് അറിയിച്ചിരിക്കുന്നത്. 6.20-ന് ദുബായിലേക്കുള്ള വിമാനം, രാത്രി 9.50-ന് റാസല്‍ഖൈമയിലേക്കുള്ള വിമാനം, രാത്രി 10.50-ന് അബുദാബിയിലേക്കുള്ള വിമാനവും ഇൻഡിഗോ റദ്ദാക്കി. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സർവീസുകള്‍ എപ്പോള്‍ പുനരാരംഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കോഴിക്കോട്/നെടുമ്പാശേരി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നുള്ള പ്രധാന ഗള്‍ഫ് സർവീസുകള്‍ റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളാണ് സർവീസുകള്‍ വേണ്ടെന്ന് വെച്ചത്. ഇതോടെ മലബാറില്‍ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരിപ്പൂരില്‍ റദ്ദാക്കിയ പ്രധാന വിമാനങ്ങള്‍: ഇൻഡിഗോ
ഉച്ചയ്ക്ക് 2:05-നുള്ള കരിപ്പൂർ – ദുബൈ സർവീസ്.
വൈകിട്ട് 4:25-നുള്ള കരിപ്പൂർ – ജിദ്ദ സർവീസ്.
നാളെ പുലർച്ചെ 1:35-നുള്ള കരിപ്പൂർ – അബുദാബി സർവീസ്.
എയർ ഇന്ത്യ
ഉച്ചയ്ക്ക് 2:10-നുള്ള കരിപ്പൂർ – ദുബൈ സർവീസ്.
രാത്രി 7:40-നുള്ള കരിപ്പൂർ – റിയാദ് സർവീസ്.
രാത്രി 7:50-നുള്ള കരിപ്പൂർ – ജിദ്ദ സർവീസ്.
രാത്രി 8:25-നുള്ള കരിപ്പൂർ – ദമ്മാം സർവീസ്.
യാത്രക്കാർക്കായി സിയാല്‍ പുറപ്പെടുവിച്ച മാർഗ്ഗരേഖ: മിഡില്‍ ഈസ്റ്റിലെ നിലവിലെ സാഹചര്യം പരിഗണിച്ച് വിമാനങ്ങള്‍ പുനക്രമീകരിച്ചിട്ടുണ്ടെന്ന് കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:
സ്റ്റാറ്റസ് പരിശോധിക്കുക: വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുടെ വെബ്സൈറ്റ് വഴിയോ കസ്റ്റമർ കെയർ വഴിയോ ഫ്ലൈറ്റ് കൃത്യസമയത്തുണ്ടോ എന്ന് ഉറപ്പുവരുത്തുക.
വിവരങ്ങള്‍ തേടുക: സർവീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ടിക്കറ്റ് റീഫണ്ട് അല്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റാനുള്ള സൗകര്യം കമ്പനികള്‍ നല്കുന്നുണ്ടോ എന്ന് അന്വേഷിക്കുക.
എന്താണ് സംഭവിക്കുന്നത്?
പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ ഗള്‍ഫ് മേഖലയിലെ വ്യോമപാതകള്‍ അതീവ അപകടാവസ്ഥയിലായിരിക്കുകയാണ്. യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് ഇറാൻ തങ്ങളുടെ ആകാശം സിവില്‍ വിമാനങ്ങള്‍ക്ക് ഭാഗികമായി അടച്ചു. ഇതോടെയാണ് ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകള്‍ പ്രതിസന്ധിയിലായത്.



