
കൊച്ചി: വിവാദ ചിത്രം `ദി കേരള സ്റ്റോറി 2’ന് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം റീഫണ്ട് ചെയ്ത് സിനിമയുടെ നിർമാതാക്കള്‍. ബുക്ക് മൈഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് പണം തിരികെ നല്‍കിയത്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് ചെയ്ത പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യ ഹർജി നല്‍കില്ല.
സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കെയാണ് അണിയറ പ്രവർത്തകർ ബുക്കിങ് ആരംഭിച്ചത്. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹർജിക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്തത്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള കേരള സ്റ്റോറി 2ന്റെ ഷോകള്‍ക്കാണ് ബുക്കിംഗ് ആരംഭിച്ചിരുന്നത്. ഈ നടപടി കോടതി വിധിയോടുള്ള അനാദരവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
സിനിമ പ്രഥമദൃഷ്ട്യ മത സൗഹാര്‍ദത്തിന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചിത്രത്തിന്റെ റിലീസ് പതിനഞ്ച് ദിവസത്തേക്ക് തടഞ്ഞത്. സാമുദായിക ഐക്യത്തിന് പേരുകേട്ട കേരളത്തെ ആഗോള തലത്തില്‍ മതഭ്രാന്തിന്റെയും വര്‍ഗീയതയുടെയും നാടായി ചിത്രീകരിക്കാന്‍ സിനിമ കാരണമാകുമെന്നും ഈ ഘടകങ്ങളൊന്നും സിനിമക്ക് പ്രദര്‍ശനാനുമതി നല്കുമ്പോള് സെന്‍സര്‍ ബോര്‍ഡ് പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ‘ദി കേരളാ സ്റ്റോറി 2ന്റെ റിലീസ് തടഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


