
ഡൽഹി: എൻസിഇആർടി പുസ്തക വിവാദത്തില്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി.
ജുഡീഷ്യറിയുടെ അഴിമതി എന്ന പാഠഭാഗം നിരോധിച്ച കോടതി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കടക്കം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
ജുഡീഷ്യറിയുടെ അന്തസ് താഴ്ത്തിക്കെട്ടാൻ വലിയ ഗൂഢാലോചനയുണ്ടെന്നും ഉത്തരവാദികളുടെ തലകള്‍ ഉരുളുമെന്നും കോടതി ആഞ്ഞടിച്ചു.
വിഷയത്തില്‍ അതൃപ്തി അറിയിച്ച പ്രധാനമന്ത്രി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കാൻ കേന്ദ്രവിദ്യാഭ്യാസമന്ത്രിയോട് നിർദ്ദേശിച്ചു. എൻസിഇആർടി എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ജുഡീഷ്യറിയിലെ അഴിമതി എന്ന വിവാദഭാഗം ഉള്‍പ്പെട്ടത്. മാധ്യമവാർത്തകളെത്തുടർന്ന് സ്വമേധയാ കേസ്സെടുത്ത ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന് കടുത്ത മുന്നറിയിപ്പാണ് നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സോളിസിറ്റർ ജനറല്‍ തുഷാർ മേതയ്ക്കൊപ്പം നേരിട്ട് കോടതിയില്‍ ഹാജരായ കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ ഐഎഎസ് പുസ്തകം പിൻവലിച്ചെന്നും നിരുപാധികം മാപ്പുപറയുന്നുവെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ മാപ്പാപേക്ഷകൊണ്ട് പ്രശ്നം തീരില്ലെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ആണ് നടന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.



