
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളില്‍ നിന്ന് സിം കാർഡ് മാറ്റിയാല്‍ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകള്‍ പ്രവർത്തിക്കാത്ത ‘സിം ബൈൻഡിങ്’ സംവിധാനം ഈ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോർട്ട്.
പുതിയ ചട്ടം നടപ്പിലാക്കാൻ ടെലികോം കമ്പനികള്‍ക്കും ആപ്പുകള്‍ക്കും നല്‍കിയിരുന്ന മൂന്ന് മാസത്തെ കാലാവധി നീട്ടിനല്‍കില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
എന്താണ് സിം ബൈൻഡിങ്?

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ വാട്സാപ് പോലുള്ള ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുമ്പോള്‍ മാത്രമേ സിം കാർഡിന്റെ (ഒടിപി വെരിഫിക്കേഷൻ) ആവശ്യമുള്ളൂ. ഒരിക്കല്‍ ലോഗിൻ ചെയ്താല്‍ പിന്നീട് സിം ഊരിമാറ്റിയാലും വൈഫൈ ഉപയോഗിച്ച് ഈ ആപ്പുകള്‍ പ്രവർത്തിപ്പിക്കാൻ സാധിക്കും. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഫോണില്‍ ഏത് നമ്പറിലാണോ വാട്സാപ് ഉള്ളത്, ആ സിം കാർഡ് ഫോണില്‍ നിർബന്ധമായും ഉണ്ടായിരിക്കണം. സിം കാർഡ് മാറ്റുകയോ ഫോണില്‍ നിന്ന് നീക്കം ചെയ്യുകയോ ചെയ്താല്‍ ആപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടും.
സൈബർ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. കുറ്റവാളികള്‍ പലപ്പോഴും സിം കാർഡ് നശിപ്പിച്ച ശേഷം വൈഫൈ വഴി ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നത് അന്വേഷണ ഏജൻസികള്‍ക്ക് വെല്ലുവിളിയാകാറുണ്ട്. സിം ബൈൻഡിങ് വരുന്നതോടെ കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവരെ വേഗത്തില്‍ കണ്ടെത്താൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വാദം.
പുതിയ ചട്ടം പാലിക്കുന്നതിനായി വാട്സാപ് നടപടികള്‍ ആരംഭിച്ചതായാണ് വിവരം. ഇതിനായുള്ള പ്രത്യേക അപ്ഡേറ്റുകള് വാട്സാപ്പിന്റെ ബീറ്റാ പതിപ്പുകളില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ മാറ്റം ബാധകമാകും.



