
തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്ന രണ്ടു പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
പത്തനംതിട്ട സ്വദേശിയായ ബാർ ജീവനക്കാരൻ്റെ ബൈക്കാണ് മോഷണം പോയത്. പേട്ട, പാല്‍ക്കുളങ്ങര, മാനവ നഗർ വയലില്‍ വീട്ടില്‍ ഉണ്ണി (24 ), കോട്ടയം വൈക്കം കൊള്ളു പുരക്കല്‍ ഹൗസില്‍ ജിനു ബേബി (28 ) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ ഉണ്ണി ബാറിന്റെ പാർക്കിംഗ് ഏരിയയില്‍ നിന്നും ബൈക്ക് ലോക്ക് പൊട്ടിച്ച് ഉരുട്ടി പുറത്തിറക്കി കിഴക്കേകോട്ട ഭാഗത്ത് എത്തിച്ച് രണ്ടാം പ്രതിയായ ജിനു ബേബിക്ക് നല്‍കുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ചോദിച്ചപ്പോള്‍ പെട്രോള്‍ തീർന്നെന്ന് പറഞ്ഞാണ് ഇയാള്‍ വാഹനവുമായി കടന്നത്. ജിനുവിന് 2500 രൂപയ്ക്ക് വാഹനം കൈമാറിയ ഉണ്ണി പണവുമായി മടങ്ങി. ജിനു വാഹനം പൊളിച്ച് യന്ത്രഭാഗങ്ങളാക്കി വേർതിരിച്ച് സൂക്ഷിച്ച് അട്ടക്കുളങ്ങര ഭാഗത്തെ സ്ക്രാപ് കടയില്‍ വിറ്റു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസില്‍ പരാതിയെത്തിയതിന് പിന്നാലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജിനു ബേബി എറണാകുളം ജില്ലയിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ആളുകളെപ്പറ്റിയും പഴയ വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.



