
തിരുവനന്തപുരം : കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വീണ്ടും നാടകീയ രംഗങ്ങൾ, ഇടുക്കി ജില്ലാ സമ്മേളനത്തിനുശേഷം ഇത്തവണ തിരുവനന്തപുരം സിറ്റി ജില്ലാ സമ്മേളനത്തിലാണ് നാടകീയ രംഗങ്ങളും തർക്കവുമുണ്ടായത്.
എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള പ്രമേയ അവതരണത്തെച്ചൊല്ലിയായിരുന്നു തർക്കം, എസ്എഫ്ഐ പ്രവർത്തകർ പൊലീസുകാരെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് അവതരിപ്പിക്കാനിരുന്ന പ്രമേയം ഔദ്യോഗിക പക്ഷം തടഞ്ഞതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായത്.
നഗരത്തിൽ എസ്എഫ്ഐ പ്രവർത്തകർ പൊലീസുകാരെ മർദിച്ച സംഭവത്തിൽ പൊലീസുകാരുടെ മനോവീര്യം തകരുന്നുവെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം പ്രമേയം കൊണ്ടുവന്നത്. പ്രമേയം അവതരിപ്പിക്കാൻ തുടങ്ങിയതോടെ ഔദ്യോഗിക പക്ഷം ഇതിനെ ശക്തമായി എതിർത്തു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും ബഹളവുമുണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എആർ ക്യാമ്പിലെ പൊലീസുകാരനായ മിഥുൻ റോയിക്കാണ് മാളിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകരുടെ മർദനമേറ്റത്. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. മിഥുൻ തങ്ങളെ മർദിച്ചു എന്നാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതി. മിഥുനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പൊലീസ് സേനക്കുള്ളിൽ തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ നേരിട്ട പൊലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയിയുടെ പരാതി.



