
തൃശൂർ: അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും ശോഭ വെളിപ്പെടുത്തി. പിവണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി സംഭാവന വാങ്ങിയതിന്റെ രേഖകളും ശോഭാ സുരേന്ദ്രന്‍ പുറത്തുവിട്ടു.
ആഗോള ആശുപത്രി ശൃംഖലയായ അമേരിക്കന്‍ കമ്പനിക്ക് കേരളത്തിന്റെ ആരോഗ്യമേഖലയെ തീറെഴുതിയെന്നും അവര്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.പി വണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നുപറയുന്ന കമ്പനിക്ക് 2021 വരെ കേരളത്തില്‍ യതൊരു തരത്തിലുമുള്ള ബിസിനസും ഉണ്ടായിരുന്നില്ല. ബ്ലാക് സ്റ്റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ ഉപകമ്പനിയാണ് ഇതെന്നും കേരളത്തിലെ പത്തോളം വരുന്ന പ്രൈവറ്റ് കമ്പനികളെ ഇവര്‍ വാങ്ങിക്കൂട്ടിയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇത് വലിയൊരു ആശുപത്രി ശൃംഖലയാണ്. പാവപ്പെട്ടവരുടെ ജീവിതം വിറ്റുകൊണ്ടാണ് കേരളത്തില്‍ പടര്‍ന്നുപന്തലിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രിയും കൂട്ടരും ആ കകമ്പനിക്ക് ഒരുക്കിയതെന്നും ശോഭ പറഞ്ഞു.
2021ല്‍ മെഡിക്കല്‍ കോളജില്‍ ഒരുവര്‍ഷം പതിമൂന്ന് ലക്ഷത്തോളം അഡ്മിഷന്‍ കിട്ടിയിരുന്നെങ്കില്‍ അത് ഏഴരലക്ഷമായി കുറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ അഭയം തേടി പ്രതിവര്‍ഷം 1.10 ലക്ഷം മേജര്‍ സര്‍ജറികള്‍ നടന്നുവെങ്കില്‍ അത് 89000 ആയി കുറഞ്ഞു. അത് ഇതിന്റെ ഭാഗമാണെന്നും ശോഭ ആരോപിച്ചു. മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ നേതാക്കന്‍മാര്‍ ഒരാള്‍ പോലും ചികിത്സ തേടി കേരളത്തിന്റെ ആരോഗ്യമേഖലയെ സമീപിക്കുന്നില്ല. ഒന്നുകില്‍ കേരളത്തിന് പുറത്ത്, അല്ലെങ്കില്‍ ഇന്ത്യക്ക് പുറത്ത് എന്നുള്ള രീതിയിലാണ് മുന്നോട്ടുപോകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലുകോടി രൂപ പാര്‍ട്ടി ഫണ്ട് വാങ്ങിയാണ് അമേരിക്കന്‍ സാമ്രജ്യത്വ കമ്പനിയെ കൊണ്ടുവന്നത്. അവര്‍ കേരളത്തില്‍ തിരുവനന്തപുരം. കൊല്ലം. കോട്ടയം. എറണാകുളം, മലപ്പുറം, പാലക്കാട് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപിച്ച് കിടക്കുന്ന സ്വകാര്യ ആശുപത്രിയെ വാങ്ങിക്കൂട്ടിയെന്നും ശോഭ പറഞ്ഞു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2016 മുതല്‍ 2023വരെ കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി 5556 കോടി രൂപ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതില്‍ ആലപ്പുഴ ജില്ലക്ക് മാത്രമായി 230 കോടിയില്‍ അധികം നല്‍കിയിട്ടുണ്ട്. ഇന്‍ഫ്രാ സ്‌ട്രെക്ചര്‍, മനുഷ്യവിഭവമൊരുക്കല്‍ എന്നിവയ്ക്കാണ് ഇത്രയും തുക നല്‍കിയത്.
ജീവന്‍രക്ഷകരാവുന്നതിനു പകരം ചില ഡോക്ടര്‍മാര്‍ ആരാച്ചാര്‍ പോലെ പ്രവര്‍ത്തിക്കുകയാണ്. പൊതുസമൂഹത്തോട് ഉത്തരം പറയാന്‍ ബാധ്യതപ്പെട്ട വ്യക്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാത്രമല്ല, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ സമരത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പറയുന്നത് അവരെ കാണാന്‍ സമയമില്ലെന്നാണ്. അവരുടെ കാര്യങ്ങള്‍ കേള്‍ക്കാന്‍ സമയം കൊടുക്കാത്തത് മൂലം നഷ്ടം പാവപ്പെട്ട രോഗികള്‍ക്കാണ്. മേജര്‍ ശസ്ത്രക്രിയ, ഒപി എന്നിവ മുടങ്ങിയിരിക്കുകയാണെന്നും ശോഭ പറഞ്ഞു.



