
കോട്ടയം : തൃശ്ശൂർ ജയിലിൽ നിന്ന് കോട്ടയം ജില്ലാ ജയിലിലെത്തിച്ച പ്രതിക്ക് മർദനമേറ്റു.ജോയ്ക്ക് (65) ആണ് പരിക്കേറ്റത് ഇയാളെ കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തു.
ജോയ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിനെ തുടർന്നുണ്ടായ സംഭവമാണെന്ന് ജയിൽ അധികൃതർ പറഞ്ഞു. കാഞ്ഞിരപ്പള്ളി കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കാനായി തൃശ്ശൂരിൽനിന്ന് മൂന്നരയോടെയാണ് ജോയിയെ കോട്ടയത്തെത്തിച്ചത്.
താമസിപ്പിക്കുന്നതിനായി ജില്ലാ ജയിലിൽ ദേഹപരിശോധന നടത്തുമ്പോഴാണ് ജയിലുദ്യോഗസ്ഥർ മർദിച്ചതായി പറയുന്നത്. മർദനത്തിനുശേഷം പുറത്തേക്കിറങ്ങിയ ജോയ് തല ഭിത്തിയിൽ അടിക്കുകയും ഗ്ലാസ് പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയുംചെയ്തുവെന്നും പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ പ്രതിയെ അഞ്ചരവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ അധികൃതർ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
തുടർന്ന് ക്യാമ്പിൽനിന്ന് ജീപ്പ് വിളിച്ചുവരുത്തി പോലീസുകാർക്കൊപ്പം ജില്ലാ ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ജില്ലാആശുപത്രിയിൽനിന്ന് കോട്ടയം മെഡിക്കൽകോളേജിലേക്ക് അയച്ചു.
ജില്ലാആശുപത്രിയിൽനിന്നുള്ള സമൻസ് പ്രകാരമാണ് ഈസ്റ്റ് പോലീസ് കേസെടുത്തത്. പ്രതിയുടെ പുറത്തും തലയ്ക്കും പരിക്കുണ്ട്. സംഭവത്തിൽ സ്കാനിങ് അടക്കമുള്ള പരിശോധനയ്ക്കുശേഷം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുൻപും പലകേസുകളിൽ പ്രതിയായിരുന്ന ആളാണ് ജോയ്.
എന്നാൽ, ദേഹപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ഗ്ലാസ് പൊട്ടിച്ച് ജോയ് അക്രമിക്കാൻ ശ്രമിച്ചത് തടഞ്ഞു. തുടർന്ന് പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തതായും ജയിൽ അധികാരികൾ പറയുന്നു. ഈ സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്.



