
മന്ത്രവാദിയാണെന്ന് ആരോപിച്ച് യുവതിയേയും നവജാതശിശുവിനെയും നാട്ടുകാർ ജീവനോടെ കത്തിച്ചു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. 32 വയസ്സുകാരിയായ ജ്യോതി സിങ്കുവും രണ്ട് മാസം പ്രായമുള്ള മകനുമാണ് മരിച്ചത്.
ചൊവ്വാഴ്ച അർധരാത്രിയോടെയാണ് കുമാർദുങ്കി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കലൈയ ഗ്രാമത്തില്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ ജ്യോതിയുടെ ഭർത്താവ് കോല്‍ഹൻ സിങ്കു (40)വിനും പൊള്ളലേറ്റ് പരിക്കേറ്റെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ജ്യോതി സിങ്കു മന്ത്രവാദിയാണെന്നും മന്ത്രവാദ ക്രിയകള്‍ ചെയ്യാറുണ്ടെന്നും സംശയിച്ചാണ് നാട്ടുകാർ ക്രൂരമായ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ഉറങ്ങിക്കിടന്നിരുന്ന ജ്യോതി സിങ്കുവിന്‍റേയും കുട്ടിയുടെയും പിതാവിന്‍റേയും മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റു മരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കോല്‍ഹൻ സിങ്കുവിന് ഗുരുതരമായി പൊള്ളലേറ്റു. അക്രമികളില്‍ നിന്നും ഓടി രക്ഷപ്പെട്ട കൊല്‍ഹൻ സിങ്കു ഒരു ബന്ധുവിന്‍റെ വീട്ടില്‍ അഭയം തേടി. പിറ്റേന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ഗുരുതരമാണ്. കേസില്‍ നേരിട്ട് ബന്ധപ്പെട്ട നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, കൊലപാതകം, കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ ഗൂഡാലോചന നടത്തിയ പന്ത്രണ്ടോളം പേർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഒരു സ്ത്രീയടക്കം കൂടുതല്‍ പ്രതികളുണ്ടെന്നും ഇവരെ തിരിച്ചറിയാനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഗ്രാമത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി കൂടുതല്‍ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.



