
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പോര് മുറുകുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടർന്നുകൊണ്ട് തന്നെ മതിയെന്ന കർശന നിലപാടിൽ സണ്ണി ജോസഫ്. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ മത്സര രംഗത്തേക്കില്ലെന്ന സൂചന നല്‍കിയ സണ്ണി ജോസഫ്, തന്റെ അതൃപ്തി അറിയിക്കാൻ ഹൈക്കമാന്റിനെ കാണാൻ ദില്ലിയിലെത്തി.
കെപിസിസി അധ്യക്ഷൻ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ നിലപാട് എടുത്തതോടെയാണ് സണ്ണി ജോസഫ് സമ്മർദ്ദ തന്ത്രവുമായി രംഗത്തെത്തിയത്. അധ്യക്ഷൻ തന്നെ സ്ഥാനാർത്ഥിയായാല്‍ തിരഞ്ഞെടുപ്പ് ഏകോപനത്തെ ബാധിക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ വാദം. എന്നാല്‍ അധ്യക്ഷ പദവിയില്‍ ഇരുന്നു തന്നെ പോരാടാനാണ് സണ്ണി ജോസഫിന്റെ നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാർട്ടിയുടേതാണെന്നും അദ്ദേഹം പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ പാർട്ടിക്കുള്ളിലെ ഈ കലഹത്തോടെ പൊള്ളയാണെന്ന് തെളിയുകയാണ്. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങും മുമ്പേ പാർട്ടിയിലെ പ്രമുഖ നേതാക്കള്‍ തമ്മിലുള്ള ഈ പോര് പ്രവർത്തകർക്കിടയിലും ആശങ്കയുണ്ടാക്കുന്നുണ്ട്. സണ്ണി ജോസഫിന്റെ ദില്ലി സന്ദർശനവും ഹൈക്കമാന്റിന്റെ നിലപാടും വരും ദിവസങ്ങളില്‍ നിർണ്ണായകമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


