
തിരുവനന്തപുരം: കേരള സര്‍ക്കാരിനെ “രാജീവിയൻ സർക്കാർ” എന്ന് വിശേഷിപ്പിച്ച് മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ. രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങൾ കേരളം സാക്ഷാത്കരിച്ചെന്ന് അദ്ദേഹം പറഞ്ഞു. വികേന്ദ്രീകൃത ഭരണത്തിന് ഊന്നല്‍ നല്‍കി പഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ചാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പഞ്ചായത് രാജ് ആക്ട് ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വിലയിരുത്തി. സംസ്ഥാനത്തിന്റെ ആകെ പ്രകടനവും മികച്ച നിലയിലാണെന്നും കൂട്ടിച്ചേര്‍ത്തു.
താന്‍ ധരിക്കുന്ന വേഷ്ടിക്ക് കോണ്‍ഗ്രസിന്റെ നിറമുണ്ടെന്നും കോണ്‍ഗ്രസുകാരനെന്ന നിലയില്‍ യുഡിഎഫ് ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അയ്യര്‍ പറഞ്ഞു. എന്നാല്‍ വീണ്ടും അധികാരത്തിലെത്തുക പിണറായി വിജയൻ തന്നെയാകുമെന്ന് അഭിപ്രായപ്പെട്ടു. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കില്ലെന്നും പാര്‍ട്ടിയില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് എപ്പോഴും തന്നെ കുറിച്ച് മോശം അഭിപ്രായമാണ് പുലര്‍ത്തിയതെന്നും മൂല്യങ്ങള്‍ പാലിച്ചതിനാലാണ് പാര്‍ട്ടി പുറത്താക്കിയതെന്നും പറഞ്ഞ അദ്ദേഹം താന്‍ ഉറച്ച കോണ്‍ഗ്രസുകാരനാണെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തന്റെ ശബ്ദം വിനിയോഗിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


