
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ നിയമലംഘനം നടത്തി സ്കൂട്ടർ ഓടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്.
പ്രഭാവതിയമ്മയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ സ്നേഹാദരങ്ങള്‍ കൈമാറിയത്. സംഭവത്തില്‍ സ്കൂട്ടർ ഉടമയ്ക്കെതിരെ കേസെടുത്തുവെന്നും ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു. മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ വിനു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രഭാവതിയമ്മയെ വീട്ടിലെത്തി സന്ദർശിച്ചത്.
‘സമൂഹത്തിന് മാതൃകയായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരും. ഫുട്പാത്തുകള്‍ കാല്‍നടയാത്രക്കാർക്കും വയോജനങ്ങള്‍ക്കും സുരക്ഷിതമായി നടക്കാനുള്ളതാണ്. അവിടെ വാഹനം കയറ്റുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. ഇത്തരം സന്ദർഭങ്ങളില്‍ പ്രതികരിക്കുന്നവരെ കണ്ടെത്തി ആദരിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.’ വിനു ജോസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രഭാവതിയമ്മയുടെ ഇടപെടലിനെ ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാറും അഭിനന്ദിച്ചു. നിയമം ലംഘിച്ചെത്തിയ സ്കൂട്ടർ യാത്രികനോട് പ്രഭാവതിയമ്മ മാന്യമായാണ് പെരുമാറിയതെന്നും ഫുട്പാത്ത് ആളുകള്‍ക്ക് നടക്കാനുള്ളതാണെന്നും അവർ സ്കൂട്ടർ യാത്രികനോട് പ്രതികരിച്ച രീതി കണ്ടപ്പോള്‍ ബഹുമാനം തോന്നുന്നിയെന്നും മന്ത്രി പറഞ്ഞു.
ട്രാഫിക് നിയമലംഘനങ്ങള്‍ തടയാൻ കോഴിക്കോട് നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളില്‍ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ മഫ്തിയില്‍ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനകളും ഉടൻ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.



