
കൊച്ചി: നെട്ടൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് വഴിയരികിൽ അവശനിലയിൽ കിടന്ന യുവാവിന് സി.പി.ആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ച വ്യക്തിയെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സി.പി.ആർ ലഭിച്ചയാളുൾപ്പെടെ മൂന്നു പേരെയാണ് പൊലീസ് പിടികൂടിയത്.
നെട്ടൂർ സ്വദേശികളായ പീടിയേക്കൽ വീട്ടിൽ ഉമേഷ് (42), മണക്കാട്ടുപറമ്പിൽ കളത്തിപ്പറമ്പിൽ ഷൈജു (39), പൂത്തൻവെളിയിൽ അർജുൻ (29) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ നെട്ടൂർ മേൽപ്പാലം ജംഗ്ഷനിൽ വെച്ചാണ് സംഭവം നടന്നത്.
മദ്യലഹരിയിലായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഷൈജു വഴിയരികിൽ അവശനിലയിൽ കിടക്കുകയായിരുന്നു. ഇതുവഴി ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഒരു യുവാവ് വാഹനം നിർത്തി പരിക്കേറ്റയാൾക്ക് സി.പി.ആർ നൽകി സഹായിക്കാൻ ശ്രമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഇത് കണ്ട സുഹൃത്തുക്കളായ ഉമേഷും അർജുനും ചേർന്ന് സി.പി.ആർ നൽകിയ യുവാവിനെ മർദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് നാട്ടുകാരുടെ ഇടപെടലോടെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
മൂന്നു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



