
തിരുവനന്തപുരം: സ്ത്രീപക്ഷ നവകേരള നിർമ്മിതിയില്‍ നിർണ്ണായകമായ ഒരു ചുവടു കൂടി വച്ചിരിക്കുകയാണെെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി-യുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നിലവിലുള്ള 10,18,042 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 1000 രൂപ വീതം ലഭിച്ചു . സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളല്ലാത്ത 35 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കും ട്രാൻസ് വുമണ്‍ വിഭാഗത്തിനും പ്രതിമാസം 1,000 രൂപ ഇനി ലഭിച്ചു തുടങ്ങും.
സാമ്പത്തിക പരാശ്രിതത്വം പലപ്പോഴും സ്ത്രീകളെ നിശബ്ദരാക്കുന്നുണ്ട്. ആ നിശബ്ദതയ്ക്ക് വിരാമമിടാനും ‘ഈ നാട് നിങ്ങളോടൊപ്പമുണ്ട്’ എന്ന ഉറപ്പ് നല്‍കാനുമാണ് ഈ ഇടപെടല്‍. ആരോടും കൈനീട്ടാതെ, സ്വന്തം ആവശ്യങ്ങള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കാതെ തലയുയർത്തി ജീവിക്കാൻ ഓരോ സ്ത്രീക്കും അവകാശമുണ്ട്. ആ അവകാശത്തിനു കൈത്താങ്ങാകുയാണ് സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജെൻഡർ ബജറ്റിംഗിലൂടെയും കുടുംബശ്രീയുടെ ശാക്തീകരണത്തിലൂടെയും നാം തുടങ്ങിവെച്ച മാറ്റങ്ങള്‍ ഇന്ന് പുതിയ ഉയരങ്ങളിലെത്തുകയാണ്. സ്ത്രീ സൗഹൃദമായ പൊതു ഇടങ്ങള്‍, തുല്യവേതനം, ഭരണനിർവ്വഹണത്തിലെ 50 ശതമാനം സംവരണം, തുടങ്ങി നിരവധി കാര്യങ്ങള്‍ സർക്കാർ നടപ്പാക്കി.വാഗ്ദാനങ്ങള്‍ വെറും വാക്കുകളല്ല, അവ നടപ്പിലാക്കാനുള്ളവയാണെന്ന് എല്‍ ഡി എഫ് സർക്കാർ വീണ്ടും തെളിയിക്കുകയാണ്. ലൈഫ് മിഷനിലൂടെ വീടും, മികച്ച ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കിയതുപോലെ, സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷയും ഉറപ്പാക്കുന്ന ഒരു സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കാൻ ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


