
തിരുവല്ല: തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. തിരുവല്ല ചുമത്ര സ്വദേശി ആണ് പ്രശോഭ്. കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്.
ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ മുഖ്യപ്രതിയായ മരണ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ പിടിയിലായിരുന്നു.
കേസിൽ പ്രതികളായ കിരണ്‍, സജിൻ എന്നിവരാണ് ഒളിവിലുള്ളത്. കഴിഞ്ഞ ദിവസമാണ് കേസിൽ ഒളിവിലായിരുന്ന നിരണം സ്വദേശി വരുണ്‍ കുമാറിനെ ആലുവയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പാ ജീവനക്കാരിയെ മരണ സുബിൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നതിനാണ് പ്രശോഭ് ഉൾപ്പെടെ പ്രതിയായത്. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തത്. ഗുണ്ടാപിരിവ് നൽകാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിൻ അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു.
ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടൊണ് പൊലീസ് കാണുന്നത്. സഹപ്രവർത്തകയും അവരുടെ ആൺസുഹൃത്തും കേസിൽ പ്രതികളായേക്കും. സ്പാ കളിൽ നിന്നു മാസപ്പടി വാങ്ങൽ, ഗുണ്ടാ ബന്ധം എന്നിങ്ങനെ തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാർക്കെതിരായ ആക്ഷേപത്തിൽ വകുപ്പുതല പരിശോധന നടക്കുന്നുണ്ട്.
പ്രതികളെ പിടികൂടാൻ അന്വേഷണ സംഘം ഇന്നലെ വിപുലീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഒരാള്‍ കൂടി പിടിയിലായത്. സംസ്ഥാനത്തിന് പുറത്തേക്കും പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.
അതേസമയം, കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സ്പാ ബലാത്സംഗ കേസിൽ വീണ്ടും സുബിൻ പ്രതിയായത്. കൊടും ക്രിമിനലായ മരണ സുബിനെ അഴിക്കുള്ളിൽ തന്നെ കിടത്താനാണ് പൊലീസ് നീക്കം. ഇപ്പോഴത്തെ കേസിൽ ജാമ്യം ലഭിച്ചാൽ ഉടൻ വീണ്ടും കാപ്പ ചുമത്തി ജയിലിലാക്കും. ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കാനുള്ള ശുപാർശ എസ്പി ജില്ലാ കളക്ടർക്ക് നൽകി.



