
മലപ്പുറം: മലപ്പുറം ജില്ലയിലെ ചെമ്മാട് ഉള്ളി ലോഡിന്റെ മറവില്‍ സ്ഫോടക വസ്തുക്കള്‍ കടത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
സേലത്ത് നിന്നാണ് സ്ഫോടക വസ്തുക്കള്‍ എത്തിച്ചതെന്നാണ് വിവരം. ലോറി ഡ്രൈവർ ഉള്‍പ്പെടെ 3 പേരെ പ്രതിയാക്കിയാണ് എഫ്‌ഐആർ തയ്യാറാക്കിയിരിക്കുന്നത്. ഇവർ ഇപ്പോഴും ഒളിവിലാണ്.
സ്ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടിയ സ്ഥലത്തെ ഹോളോബ്രിക്‌സ് നടത്തിപ്പ് ചുമതല ഉള്ള ആളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോഡ് കടത്തിയ ഡ്രൈവറെ ഒന്നാം പ്രതിയാക്കിയാണ് തിരൂരങ്ങാടി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തിരിച്ചറിയാത്ത രണ്ടുപേരെ കൂടെ പ്രതിചേർത്തിയിട്ടുണ്ട്. പോലീസ് എത്തിയതിനു പിന്നാലെ എല്ലാവരും ഓടി രക്ഷപ്പെട്ടതിനാല്‍, ഇവരെ കണ്ടെത്താനുള്ള നടപടികള്‍ തുടരുകയാണ്.
പിടിച്ചെടുത്ത വിവിധ സാധനങ്ങള്‍ പൊലീസ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ക്വാറികളിലും മറ്റും സ്ഫോടനത്തിനു ഉപയോഗിക്കുന്ന വസ്തുക്കളാണ് അനധികൃതമായി കടത്തിയത്. വാഹനത്തില്‍ നിന്ന് കിട്ടിയ രേഖകളെ അടിസ്ഥാനമാക്കിയാണ് നിലവില്‍ പോലീസ് നീക്കങ്ങള്‍.



