
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ധവളപത്രം അവതരിപ്പിക്കുന്നതിനിടെ രണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി.
കഴിഞ്ഞ പത്തുവർഷത്തെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്ന ധവളപത്രം അവതരിപ്പിക്കുന്നതിനിടെയാണ് ആക്രമം.
ഇന്ന് രാവിലെ നടന്ന കൗൺസിൽ യോഗത്തിൽ ധവളപത്രം അവതരിപ്പിക്കുന്നത് പ്രതിപക്ഷം തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. സംഘർഷത്തിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഓരോ അംഗങ്ങൾക്ക് പരിക്കേറ്റു.
കോർപ്പറേഷനിലെ സാമ്പത്തിക സ്ഥിതിയെയും ജനക്ഷേമ കാര്യങ്ങളെയും കുറിച്ചുള്ള സുപ്രധാന ചർച്ചകൾ തടസ്സപ്പെടുത്താൻ പ്രതിപക്ഷം ബോധപൂർവ്വം ശ്രമിച്ചുവെന്ന് ഭരണപക്ഷമായ യുഡിഎഫ് ആരോപിച്ചു. 35 അംഗങ്ങളുടെ ഭൂരിപക്ഷമുള്ള ഭരണസമിതിയെ പ്രവർത്തിക്കാൻ അനുവദിക്കാതെ സഭ നിശ്ചലമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഭരണപക്ഷ അംഗങ്ങൾ കൈയ്യൂക്ക് ഉപയോഗിച്ച് തങ്ങളെ നേരിടുകയാണെന്ന് 13 അംഗങ്ങളുള്ള പ്രതിപക്ഷം കുറ്റപ്പെടുത്തി. കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങൾ നിർത്തലാക്കണമെന്നും സഭയിലെ ചോദ്യങ്ങൾക്ക് മേയർ നേരിട്ട് മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മുൻപ് എൽ.ഡി.എഫ് ഭരണസമിതി അധികാരത്തിലിരുന്ന പത്തുവർഷത്തെ കാലയളവിൽ 80 കോടി രൂപയിലധികം തനത് ഫണ്ടിൽ നിന്നും ചെലവഴിച്ചതുമായി ബന്ധപ്പെട്ട കണക്കുകളാണ് ധവളപത്രത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കണക്കുകൾ പുറത്തുവരുന്നത് തടയാനാണ് പ്രതിപക്ഷം സംഘർഷമുണ്ടാക്കിയതെന്ന് ഭരണപക്ഷം ആരോപിക്കുന്നു.



