
തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നടൻ മണിയൻപിള്ള രാജുവിന് ആശ്വാസം. അപകടത്തിന്റെ യഥാർത്ഥ ചിത്രം സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നതോട വ്യക്തമായി.
മ്യൂസിയം പോലീസ് മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
അപകടകരമായി വാഹനമോടിക്കല്‍, പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നല്‍കാൻ സൗകര്യമൊരുക്കാതെ വാഹനം ഓടിച്ചുപോയി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.
അപകടം നടന്നത് ഇങ്ങനെ
വ്യാഴാഴ്ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം. ട്രിവാൻഡ്രം ക്ലബില്‍ നിന്നും കാറില്‍ പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു മണിയൻപിള്ള രാജു. ഈ സമയം എതിരെ വന്ന ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയത് വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്ക് യാത്രികരായ ശ്രീവരാഹം സ്വദേശി നിദേവ് (20), ശ്രീകണ്ഠേശ്വരം സ്വദേശി സൂരജ് (20) എന്നിവർക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നടന് ആശ്വാസമായി സിസിടിവി ദൃശ്യങ്ങള്‍
ആദ്യഘട്ടത്തില്‍ നടന്റെ ഭാഗത്താണ് തെറ്റെന്ന രീതിയില്‍ പ്രചാരണങ്ങള്‍ ഉണ്ടായെങ്കിലും, പിന്നീട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ മണിയൻപിള്ള രാജുവിന് ആശ്വാസമായി.
ദൃശ്യങ്ങളിലെ വസ്തുത: ക്ലബില്‍ നിന്നും സാവധാനം പുറത്തിറങ്ങിയ കാർ ഇൻഡിക്കേറ്റർ ഇട്ട് മറ്റ് വാഹനങ്ങള്‍ കടന്നുപോകാൻ കാത്തുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വശത്തുനിന്നും അതിവേഗത്തില്‍ വന്ന ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു.
ഒരു വശത്തുനിന്നും വന്ന വാഹനങ്ങള്‍ കാറിന് പോകാൻ സൗകര്യം നല്‍കിയെങ്കിലും, മറുവശത്തുനിന്നും വന്ന ബൈക്ക് കാറിന് മുന്നിലേക്ക് വെട്ടിച്ചു കയറ്റുകയായിരുന്നുവെന്നും ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.
‘പേടിച്ചിട്ടാണ് നിർത്താഞ്ഞത്’ – രാജു
അപകടസ്ഥലത്ത് നിന്നും വാഹനം നിർത്താതെ പോയതിനെക്കുറിച്ച് മണിയൻപിള്ള രാജു പ്രതികരിച്ചു. “അപകടം നടന്നപ്പോള്‍ പേടിച്ചിട്ടാണ് കാർ നിർത്താതെ പോയത്. ഞാൻ ഒരു ക്യാൻസർ രോഗിയാണ്, ഇപ്പോള്‍ ചിക്കുൻഗുനിയയുമുണ്ട്. 2024-ന് ശേഷം മദ്യപിച്ചിട്ടില്ല” – അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ അദ്ദേഹം സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. സംഭവത്തില്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും.



