
കൊല്ലം: കൊട്ടാരക്കരയില്‍ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ ഒടുവില്‍ സ്കൂള്‍ മാനേജറെ പ്രതി ചേർത്ത് പൊലീസ്.
സ്‌കൂള്‍ മാനേജർ സുരേഷ് കുമാറിനെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതി ചേർത്തത്. സ്‌കൂള്‍ പ്രധാനാധ്യാപികയായ സിന്ധു എസ് നായരെ തടയാൻ സെക്യൂരിറ്റിക്ക് നിർദേശം നല്‍കിയതിനാണ് മാനേജർക്കെതിരെ കേസ്.
സ്‌കൂള്‍ മാനേജർക്കെതിരെ കേസെടുക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും താല്‍കാലിക ജീവനക്കാർക്കെതിരെ മാത്രം കേസെടുത്തത് കേസ് ഒതുക്കി തീർക്കാനാണെന്നും സിന്ധു എസ് നായർ ആരോപിച്ചിരുന്നു. ദുർബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും താല്‍കാലിക ജീവനക്കാരനയ സെക്യൂരിറ്റിയെ പുറത്താക്കി ഒരു പുകമറ സൃഷ്ടിക്കുകയാണെന്നും സിന്ധു പറഞ്ഞിരുന്നു.
സംഭവത്തില്‍ സ്‌കൂള്‍ മാനേജരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി ഡിഇഒ നടത്തിയ അന്വേഷണ റിപ്പോർട്ടില്‍ പറയുന്നുണ്ട്. കെഇആർ ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ പ്രധാനാധ്യാപികയെ മാറ്റി നിർത്തിയെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. ഡിഇഒ തയ്യാറാക്കിയ റിപ്പോർട്ട് ഇന്നലെ കൊല്ലം ഡിഡിഇക്ക് കൈമാറിയിരുന്നു. സംഭവത്തില്‍ വിശദീകരണം ചോദിച്ച് ഡിഡിഇ സ്‌കൂള്‍ മാനേജർക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പും ഇടപെട്ടിട്ടുണ്ട്. അധ്യാപികയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി നാലിന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയായ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ മാനേജർ കെ സുരേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നായിരുന്നു ആരോപണം. എന്നാല്‍ അധ്യാപികയെ തടഞ്ഞിട്ടില്ലെന്നായിരുന്നു സ്‌കൂള്‍ മാനേജരുടെ വിശദീകരണം.
വിദ്യാഭ്യാസ വകുപ്പിന്റെ നിയമം അനുസരിച്ച് അധ്യാപികമാർ ചുരിദാർ ധരിക്കുന്നതിന് വിലക്കില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് അധ്യാപികയെ തടഞ്ഞത്. പിന്നാലെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പിന്നാലെ സെക്യൂരിറ്റിക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുക്കുകയും സ്കൂള്‍ മാനേജ്മെന്‍റ് ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.



