
ചെന്നൈ: മലയാള സിനിമാസംഗീത രംഗത്തെ പ്രമുഖനും അനവധി ഹിറ്റ് ഗാനങ്ങളുടെ സ്രഷ്ടാവുമായ സംഗീത സംവിധായകൻ എസ്. പി. വെങ്കിടേഷ് അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.
1985 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളും ശക്തമായ പശ്ചാത്തല സംഗീതങ്ങളും ഒരുക്കിയ വെങ്കിടേഷ്, “സംഗീതരാജൻ” എന്ന പേരിലും അറിയപ്പെട്ടിരുന്നു. തൊണ്ണൂറുകളിലെ മലയാള സിനിമയുടെ സംഗീതലോകത്ത് നിർണായക സാന്നിധ്യമായിരുന്നു അദ്ദേഹം.
സംഗീതജീവിതത്തിന്റെ തുടക്കത്തിൽ രാഘവൻ മാസ്റ്റർ ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായും പ്രവർത്തിച്ചു. പിന്നീട് ടി. പി. ബാലഗോപാലൻ M.A. എന്ന ചിത്രത്തിൽ എ.ടി. ഉമ്മറിന്റെ അസിസ്റ്റന്റായി പശ്ചാത്തല സംഗീതം ഒരുക്കി സിനിമാരംഗത്ത് ശ്രദ്ധേയനായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫിന്റെയും സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെയും സിനിമകളിലൂടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പ്രത്യേകിച്ച് രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ സംഗീതവും പശ്ചാത്തല സ്കോറും വലിയ ജനപ്രീതി നേടി.
തൊണ്ണൂറുകളോടെ മലയാള സിനിമയിലെ തിരക്കേറിയ സംഗീത സംവിധായകരിൽ ഒരാളായി വെങ്കിടേഷ് മാറി. കിലുക്കം, ജോണി വാക്കർ , ദേവാസുരം (പശ്ചാത്തല സംഗീതം), സ്ഫടികം, വാൽസല്യം, മിന്നാരം, സൈന്യം, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം സംഗീതമൊരുക്കി.



