
മലപ്പുറം: കേരളത്തിനായുള്ള അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങൾ സ്വന്തം നിലയ്ക്ക് ഊർജ്ജിതമാക്കി മെട്രോമാൻ ഇ ശ്രീധരൻ.
പദ്ധതിയുടെ ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ ഒമ്പതോടെ മലപ്പുറം പൊന്നാനിയിൽ തുറക്കും. അദ്ദേഹം തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്.
കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമില്ലാത്തത് തന്നെ ബാധിക്കില്ലെന്നും, റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലുള്ള സംശയങ്ങൾ ദൂരീകരിക്കാനാണ് ആദ്യഘട്ടത്തിൽ ഓഫീസ് ഉപയോഗിക്കുക.
ഫെബ്രുവരി 15 മുതൽ പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ യോഗങ്ങൾ ആരംഭിക്കും. ആദ്യ യോഗങ്ങൾ മലപ്പുറത്തായിരിക്കും നടക്കുക.
മലപ്പുറത്തിന് പിന്നാലെ അതിവേഗ റെയിൽ കടന്നുപോകുന്ന മറ്റ് ജില്ലകളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ ഇ ശ്രീധരൻ തീരുമാനിച്ചിട്ടുണ്ട്.
ജനുവരി 16-ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് ഇ ശ്രീധരൻ അറിയിച്ചു.
പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് 3-4 ദിവസത്തിനുള്ളിൽ ഡിഎംആർസിക്ക് ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി റെയിൽവേ മന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



