നാല് സീറ്റുകൾ തിരികെ വേണമെന്ന് കോണ്‍ഗ്രസ്; പത്ത് സീറ്റുകളില്‍ തന്നെ മത്സരിക്കണമെന്ന് ഉറച്ച് കേരള കോണ്‍ഗ്രസ്; ഏറ്റുമാനൂർ സീറ്റ് നല്‍കണമെങ്കില്‍ പകരം പൂഞ്ഞാര്‍ കിട്ടണമെന്ന് ഡിമാൻ്റ്; യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക്…!

Spread the love

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകള്‍ നിർണ്ണായക ഘട്ടത്തിലേക്ക്.

video
play-sharp-fill

കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ പത്ത് സീറ്റുകളില്‍ തന്നെ മത്സരിക്കണമെന്ന ഉറച്ച നിലപാടിലാണ് കേരള കോണ്‍ഗ്രസ്. നിയമസഭാ നടപടികള്‍ക്ക് ശേഷം ഇന്ന് ഉഭയകക്ഷി ചർച്ചകള്‍ നടക്കും.

വിജയസാധ്യത മുൻനിർത്തി കേരള കോണ്‍ഗ്രസിന്റെ പക്കലുള്ള നാല് സീറ്റുകള്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ, കോതമംഗലം എന്നീ സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യം. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്കാണ് കൂടുതല്‍ വിജയസാധ്യതയെന്ന് പാർട്ടി അവകാശപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റുകള്‍ വെച്ചുമാറാൻ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ തയ്യാറാണെങ്കിലും പകരം ഏത് സീറ്റ് എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അന്തിമ ധാരണയായിട്ടില്ല.
കോട്ടയത്ത് പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതാധികാര സമിതി യോഗത്തില്‍ സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചിരുന്നു.

കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളും ഇത്തവണയും വേണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഏറ്റുമാനൂർ സീറ്റ് കോണ്‍ഗ്രസിന് നല്‍കണമെങ്കില്‍ പകരം പൂഞ്ഞാർ സീറ്റ് നല്‍കണമെന്ന നിർദ്ദേശം കേരള കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നുണ്ട്.

സീറ്റ് വിഭജന ചർച്ചകള്‍ക്കും സ്ഥാനാർത്ഥി നിർണ്ണയത്തിനുമുള്ള പൂർണ്ണ ചുമതല പി.ജെ. ജോസഫിനെ യോഗം ഏല്‍പ്പിച്ചു. കഴിഞ്ഞ തവണ രണ്ട് പാർട്ടികളും 20 ശതമാനം സീറ്റുകളില്‍ മാത്രമാണ് വിജയിച്ചതെന്ന വസ്തുതയും യോഗം വിലയിരുത്തി.കോണ്‍ഗ്രസിന്റെ ആവശ്യം ഇന്നത്തെ ചർച്ചയില്‍ ഗൗരവമായി പരിഗണിക്കുമെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് കേരള കോണ്‍ഗ്രസ് എത്രത്തോളം തയ്യാറാകുമെന്നത് കണ്ടറിയണം.