
കോഴിക്കോട്: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്താണ് മോദി സർക്കാറിന്റെ യഥാർത്ഥ സ്വഭാവമെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ജനത്തെ മറന്ന ബജറ്റാണിതെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.
യുവശക്തി ബജറ്റ് എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. എന്നാല്‍ തൊഴിലില്ലായ്മ ഇല്ലാതാക്കാൻ ഒരു പദ്ധതിയും ബജറ്റില്‍ ഇല്ല. അദാനി- അംബാനി ബജറ്റാണിതെന്നും ബിനോയ് വിശ്വം വിമർശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അവസ്ഥയില്‍ സങ്കടമുണ്ട്. ഒരിക്കലും ജയിക്കാത്ത കേസ് വാദിക്കുന്ന വക്കീലിന്റെ അവസ്ഥയാണ് രാജീവിന്റേതെന്നും ബിനോയ് വിശ്വം പരിഹസിച്ചു. ബിജെപി സർക്കാറിന്റെ അവഗണനയില്‍ ജനങ്ങള്‍ക്ക് കടുത്ത എതിർപ്പാണ്. മോദി വന്ന് വാദിച്ചാലും ജനങ്ങളുടെ കോടതിയില്‍ ബിജെപി വാദം പൊളിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം ഒരു പാട് പദ്ധതികള്‍ കൊടുത്തു കേരളം നടപ്പാക്കിയില്ല എന്ന രാജീവ് ചന്ദ്രശേഖരൻ്റെ പ്രസ്താവന ശരിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിച്ചു. കേരളത്തിലെ തീർത്ഥാടകരേയും തീർത്ഥാടക കേന്ദ്രങ്ങളെയും കേന്ദ്രം മറന്നു. പൊള്ളയായ വാഗ്ദാനങ്ങളാണ് കേന്ദ്രത്തിന്‍റേതെന്നും പാലം കടക്കുമ്പോള്‍ നാരായണ പിന്നെ കൂരായണ എന്ന രീതിയിലാണ് ബിജെപി സർക്കാർ പെരുമാറുന്നതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുത്തകകളുടെ കൊള്ളക്ക് കുടപിടിക്കുന്ന ബജറ്റാണിത്. കേരളത്തിന് അതിവേഗ പാതയില്ല. ആമയുണ്ട്, ആമ സംരക്ഷണത്തിന്റെ വർത്തമാനം കൊള്ളത്തരം മാത്രമാണ്. ആമയ്ക്കും രക്ഷയില്ല, കടല്‍തീരത്തിനും രക്ഷയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തതിനെയും ബിനോയ് വിശ്വം വിമർശിച്ചു.
ഒരു കേന്ദ്രമന്ത്രി നടന്നു പറഞ്ഞു എയിംസ് ഇവിടെയാണ് അവിടെയാണ് എന്നൊക്കെ. എന്നാല്‍ എയിംസില്‍ കേന്ദ്രമന്ത്രി കബളിപ്പിച്ചു. കോഴിക്കോട്, തൃശൂർ, ആലപ്പുഴ ജില്ലകളില്‍ എവിടെയെങ്കിലും എയിംസ് വരുമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. മന്ത്രി പറഞ്ഞ് നടക്കുന്നത് എയിംസ് എവിടെയെന്ന് ബിനോയ് വിശ്വം ചോദിക്കുന്നു.



