
ആലപ്പുഴ: മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയില്‍മോചിതനായി. 18 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അദ്ദേഹം മാവേലിക്കര സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. രാഹുല്‍ അടൂരിലെ വീട്ടിലേക്ക് പോകുമെന്നാണ് വിവരം. ജയില്‍മോചനത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ജയിലിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. കോഴിമുട്ടയേറുണ്ടായതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. രാഹുലിന്റെ ബന്ധുവാണ് റിലീസ് ഓര്‍ഡറുമായി ജയിലിന് മുന്നിലെത്തിയത്.
പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ഇന്ന് രാഹുലിന് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, സാമൂഹികമാധ്യമങ്ങളിലൂടെ യാതൊരു വിധത്തിലുള്ള ഭീഷണിയും പാടില്ല തുടങ്ങിയ കർശന നിബന്ധനകളാണ് കോടതി ചുമത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതല്‍ കസ്റ്റഡി ആവശ്യമില്ലെന്ന സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേസിന്റെ അടുത്ത ഘട്ടത്തില്‍ വിശദമായി പരിഗണിക്കുമെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു. അന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്നും, രാഹുലിന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന വാദവും കോടതി രേഖപ്പെടുത്തി.



