ഹരീഷ് കണാരന്‍ പറയുന്നത് പച്ചക്കള്ളം; 20 ലക്ഷം തന്നിട്ട് ഇല്ല; എആര്‍എം സിനിമയില്‍ നിന്ന് മാറ്റിയത് ഞാനല്ല; തനിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ച ഹരീഷ് കണാരന് മറുപടിയുമായി ബാദുഷ

Spread the love

തനിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ച ഹരീഷ് കണാരന് മറുപടിയുമായി ചലച്ചിത്ര നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. 20 ലക്ഷത്തോളം രൂപ കടമായി വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ലെന്നും ഇതിനെതിരെ സിനിമ സംഘടനകളില്‍ പരാതി നല്‍കിയതിന്റെ പേരില്‍ സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നും ആയിരുന്നു ഹരീഷ് കണാരന്റെ ആരോപണം. ബാദുഷക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തു വന്നതോടെ വലിയ വിമര്‍ശനമാണ് ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. പൈസ തിരികെ നല്‍കണം എന്നു പറഞ്ഞ് വലിയ സൈബര്‍ ആക്രമണവും ഉണ്ടായി. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെങ്കിലും ഫലം ഉണ്ടായില്ല.

video
play-sharp-fill

ഇപ്പോഴിതാ ഹരീഷ് കണാരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബാദുഷ രംഗത്തെത്തിയിരിക്കുകയാണ്. ബാദുഷയുടെ വാക്കുകള്‍: ഹരീഷ് കണാരന്‍ കഴിഞ്ഞ ഒന്നര മാസം മുന്‍പ് നടത്തിയ പ്രസ്താവന മൂലം എനിക്കും എന്റെ കുടുംബത്തിനും വലിയ വിഷമം ഉണ്ടായി. സമൂഹ മാധ്യമങ്ങളില്‍ എന്ത് പോസ്റ്റിട്ടാലും അതിനടിയില്‍ അനാവശ്യമായ കമന്റുകളാണ് വരുന്നത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഓരോ ദിവസവും കഴിയുമ്പോള്‍ കാര്യങ്ങള്‍ വഷളായി കൊണ്ടിരിക്കുകയാണ്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് കാര്യങ്ങള്‍ തുറന്നു പറയാന്‍ തീരുമാനിച്ചത്.

കടം മേടിച്ച തുക തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ എആര്‍എം സിനിമയില്‍ നിന്ന് പുറത്താക്കിയെന്നാണ് ഹരീഷ് കണാരന്റെ ആരോപണം. ആര്‍ട്ടിസ്റ്റുകള്‍ക്കു കൊടുക്കേണ്ടതിനേക്കാള്‍ വലിയ തുക ടെക്‌നിക്കല്‍ സൈഡില്‍ മുടക്കേണ്ടി വന്ന സിനിമയാണ് എആര്‍എം. ആ സിനിമകളില്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് വലിയ തുക കൊടുക്കാന്‍ ഉണ്ടായിരുന്നില്ല. ഈ കാര്യങ്ങള്‍ സംസാരിച്ചു തന്നെയാണ് ആര്‍ട്ടിസ്റ്റുകളെ ഉറപ്പിച്ചത്. ഹരീഷ് കണാരന്റെ 50 ദിവസത്തെ ഡേറ്റാണ് വേണ്ടിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചു ലക്ഷം രൂപ മാത്രമേ ശമ്പളം നല്‍കാന്‍ ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് പോരായിരുന്നു. 15 ലക്ഷമെങ്കിലും വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രൊഡ്യൂസറായ സക്കറിയ തോമസ് ആണ് എആര്‍എം സിനിമയില്‍ നിന്ന് ഹരീഷിനെ മാറ്റിയത്. തുടര്‍ന്ന് ഡയറക്ടര്‍ ഹരീഷ് കണാരനോട് സംസാരിക്കാന്‍ വിളിച്ചു. പല പ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ആ പടം നഷ്ടപ്പെട്ടത്. അഞ്ചു വര്‍ഷത്തോളം ഹരീഷ് കണാരന്‍ അടക്കം മൂന്ന് ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റുകള്‍ മാനേജ് ചെയ്തിരുന്നത് ഞാനായിരുന്നു. അദ്ദേഹത്തിനു വേണ്ടി ജോലി ചെയ്തിരുന്നത് കൊണ്ടാണ് ഒരിക്കല്‍ പൈസ ആവശ്യം വന്നപ്പോള്‍ ഹരീഷിനോടു തന്നെ പൈസ ചോദിച്ചത്. മറ്റ് രണ്ട് ആര്‍ട്ടിസ്റ്റുകളോടും പൈസ ചോദിച്ചിരുന്നു. അവര്‍ 20 ലക്ഷം തരികയും തിരിച്ചുതരാം എന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്നു പറയുകയും ചെയ്തു.

ഇത്രയും കാലം ഞങ്ങള്‍ക്കു വേണ്ടി പണിയെടുത്തതല്ലേ എന്ന് പറഞ്ഞാണ് അവര്‍ പൈസ തന്നത്. ഹരീഷ് കണാരനോട് 20 ലക്ഷം ചോദിച്ചെങ്കിലും 10 ലക്ഷം മാത്രമാണ് തന്നത്. അതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ എന്റെ കയ്യില്‍ ഉണ്ട്. ഒരു മാസം കഴിഞ്ഞപ്പോള്‍ നാല് ലക്ഷം രൂപ കൂടി തന്നു. ആ നാലു ലക്ഷം രൂപയും തിരിച്ചു നല്‍കി. പിന്നീട് മൂന്ന് ലക്ഷം രൂപയും തിരിച്ചുകൊടുത്തു. ഇനി എഴു ലക്ഷം കൊടുക്കാനുണ്ട്. 20 ലക്ഷം വാങ്ങിച്ചു എന്നു പറയുന്നത് തന്നെ പച്ചക്കള്ളമാണ്.

അഞ്ചു വര്‍ഷം അയാള്‍ക്കു വേണ്ടി വര്‍ക്ക് ചെയ്തു. 72 സിനിമകളില്‍ അയാള്‍ക്കു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്ക് പ്രതിഫലമായി ഒന്നും തന്നിട്ടില്ല. സൗഹൃദം കാരണം ശമ്പളം ചോദിച്ചില്ല. ഇനി നിയമപരമായി നീങ്ങാനാണ് തീരുമാനം. എന്റെ മകന്‍ പ്രശ്‌നം ഉണ്ടായ അന്ന് കോളജില്‍ പോകുന്നത് നിര്‍ത്തി. ഇന്നു വരെ കോളജില്‍ പോയിട്ടില്ല. കുട്ടികളുടെ ഭാവി പോലും അവതാളത്തിലായി. ഹരീഷ് കണാരന്റെ അവസരങ്ങള്‍ നഷ്ടപ്പെട്ടത് അയാളുടെ സ്വഭാവം കൊണ്ടാണ്. പല സെറ്റിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പല ഡയറക്ടര്‍മാര്‍ക്കും പ്രൊഡ്യൂസര്‍മാര്‍ക്കും അനുഭവം ഉണ്ട്  എന്നും ബാദുഷ കൂട്ടിച്ചേര്‍ത്തു.