
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹർജിയില്‍ ഈ മാസം 28ന് വിധി പറയും. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ എസ്‌ഐടി അപേക്ഷ നല്‍കിയിട്ടുണ്ട്. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ശബ്‌ദരേഖ പ്രതിഭാഗം ഹാജരാക്കിയിരുന്നു. അതിന്റെ ശാസ്‌ത്രീയ പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നാം ബലാത്സംഗക്കേസില്‍ രണ്ടാഴ്‌ച മുമ്പാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലായത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് കാട്ടി ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഗർഭിണിയായിരിക്കെ പോലും മൃഗീയ പീഡനമുണ്ടായി. ആത്മഹത്യാ ഭീഷണി മുഴക്കിയാണ് ഗർഭച്ഛിദ്രം നടത്തിച്ചത്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തന്റെ ജീവന് ഭീഷണിയാകും. ഇരകളെ പീഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാളാണ് പ്രതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണ സംഘത്തിന്റെ പക്കല്‍ വിവരമുണ്ട്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതും ഇതിലൊന്നാണ്. തന്നെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്‌ന വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ട്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ പുറത്താക്കുമെന്ന് ഭയമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.



