
എരുമേലി : മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേർന്ന എരുമേലിയില്‍ ശുചീകരണത്തിന് ചുക്കാൻപിടിച്ച വിശുദ്ധിസേനാംഗങ്ങള്‍ വേതനത്തിനായി
തെരുവില്‍.
എരുമേലിയുടെ മണ്ണ് ശുദ്ധിയോടെ കാത്തുസൂക്ഷിച്ച അന്യസംസ്ഥാന തൊഴിലാളികളായ 125 പേരാണ് വിലയമ്പലത്തിന് മുന്നില്‍ പ്രതിഷേധിച്ചത്. 35 ദിവസത്തെ 19500 രൂപ വീതമാണ് ഇവർക്ക് ലഭിക്കാനുള്ളത്.
ദേവസ്വം ബോർഡ് ജില്ലാ ഭരണകൂടത്തിന് വേതനം നല്‍കാനുള്ള പണം നല്‍കിയതാണ്. കളക്ടറേറ്റില്‍ നിന്ന് എരുമേലി സി. എച്ച്.സി മെഡിക്കല്‍ ഓഫീസറുടെ പക്കലേക്ക് ഇത് എത്തണം. ഇതിന് ശേഷമേ വിശുദ്ധി സേനയ്ക്ക് പണം കൈമാറൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വേതനം വൈകിപ്പിക്കുന്നതിന്റെ കാരണം അറിയില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലിയില്‍ ജോലിയെടുക്കാൻ ലഭിക്കുന്ന ഭാഗ്യത്തിനൊപ്പം വേതനം കുടുംബത്തിലെ ആവശ്യങ്ങള്‍ക്കും ഉപകാരപ്പെട്ടിരുന്നു.
നാട്ടിലോട്ട് തിരികെ പോകാൻ പോലും തങ്ങളുടെ കൈവശം പണമില്ലന്നാണ് ഇവരുടെ പരാതി. യഥാസമയം പണം ലഭ്യമായില്ലെങ്കില്‍ തങ്ങളുടെ ഉറക്കമാണ് കെടുന്നതെന്ന് ഇവർ പറയുന്നു. ഇതിനായി ഇനി എത്ര ഓഫീസുകള്‍ കയറിയിറങ്ങണമെന്ന ചോദ്യവും ഉയരുന്നു.



