
കൊല്ലം: കൊല്ലം കുണ്ടറയില്‍ നായയെ അഴിച്ചു വിടുന്നത് ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേര്‍ അറസ്റ്റില്‍. നെടുമ്പന സ്വദേശി സജിത്താണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേര്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്.
ഇടപ്പനയം സ്വദേശി പവിത്രനും വാടകയ്ക്ക് താമസിക്കുന്ന സുനില്‍രാജും തമ്മിലാണ് തർക്കം ഉണ്ടായത്. പവിത്രന്റെ വീട്ടിലെ പോമറേനിയൻ നായയെ കെട്ടിയിടാറില്ല. സുനില്‍ രാജന്റെ മകളുടെ പിറകെ നായ കുരച്ചുകൊണ്ട് ചെന്നത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്. തര്‍ക്കം തീര്‍ക്കാൻ പവിത്രന്‍ ബന്ധുവായ സജിത്തിനെയും സുഹൃത്തുക്കളയെും വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ എത്തിയതിനെ തുടർന്ന് തര്‍ക്കം രൂക്ഷമാകുകയും കത്തിക്കുത്തില്‍ കലാശിക്കുകയും ചെയ്യുകയായിരുന്നു.


