
കൊച്ചി: കൊച്ചി നഗരത്തിലെ ഇടവഴികളിൽ മോട്ടോർ സൈക്കിളിലെത്തി പെൺകുട്ടികളേയും സ്ത്രീകളേയും കടന്നു പിടിച്ച് ലൈംഗിക അക്രമം നടത്തുന്ന യുവാക്കളെ എറണാകുളം നോർത്ത് പോലീസ് പിടികൂടി. നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ച് വരുന്ന പെൺകുട്ടികളാണ് ഇവരുടെ ഇരകളാകുന്നത്.
നാണക്കേട് ഭയന്ന് ഇരകളായവർ പരാതി പറയാതെ പോകുന്നതാണ് ഇവർ മുതലെടുക്കുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ അക്രമത്തിനിരയായ പെൺകുട്ടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലെ അന്വേഷണത്തിലാണ് വടുതല അരൂക്കുറ്റി ഷെഫീക്ക് മൻസിൽ മുഹമ്മദ് അൻഷാദ് (19), പുല്ലേപടി സി.പി ഉമ്മർ റോഡിൽ മുഹമ്മദ് റാസിക് (18) എറണാകുളം എന്നിവരെ പിടികുടിയത്.
പരാതിക്കാരി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ കലൂർ കടവന്ത്ര പാലാരിവട്ടം ഭാഗങ്ങളിലെ 500-ഓളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം നോർത്ത് ഇൻസ്പെക്ടർ ജിജിൻ ജോസഫിന്റെ മേൽനോട്ടത്തിൽ എസ്ഐമാരായ പ്രമോദ്, അനീഷ് , സി. പി.ഒമാരായ ഷിബു , ബിനോജ് കുമാർ, റിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.



