
ന്യൂഡൽഹി: വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ ഇൻഡിഗോ വിമാനക്കമ്പനിക്ക് 22.2 കോടിരൂപ പിഴ ചുമത്തി വ്യോമയാന ഡയറക്ട്രേറ്റ് ജനറൽ (ഡിജിസിഎ). 2025 ഡിസംബർ മൂന്നു മുതൽ അഞ്ചുവരെയാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടത്.
ഇൻഡിഗോ 2,507 സർവീസുകൾ റദ്ദാക്കിയിരുന്നു. ഡിജിസിഎ നിയോഗിച്ച നാലംഗ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചതിനെ തുടർന്നാണ് നടപടി.തയാറെടുപ്പുകളിലെ വീഴ്ച, സോഫ്റ്റുവെയറിലെ പോരായ്മകൾ, ഇൻഡിഗോ മാനേജ്മെന്റ് ഘടനയിലെ വീഴ്ചകൾ എന്നിവയാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
ഡിജിസിഎ ചുമത്തിയ 22.2 കോടി രൂപയിൽ 68 ദിവസത്തെ നിയമലംഘനത്തിന് പ്രതിദിനം 30 ലക്ഷം രൂപ വീതമുള്ള പിഴയും ഉൾപ്പെടുന്നു. വ്യവസ്ഥാപരമായ വീഴ്ചകൾക്ക് 1.8 കോടി രൂപ ഒറ്റത്തവണ പിഴയായും നൽകണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുപുറമെ 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും നൽകണം. ഡിജിസിഎയുടെ ഉത്തരവ് പൂർണമായി ഉൾക്കൊള്ളുന്നുവെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻഡിഗോ അറിയിച്ചു.
പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിലും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും പരാജയപ്പെട്ടതിന് ഇൻഡിഗോ സിഇഒയ്ക്കും ചീഫ് ഓപ്പറേറ്റിങ് ഓഫിസർക്കും ഡിജിസിഎ താക്കീത് നൽകി.
സീനിയർ വൈസ് പ്രസിഡന്റിനെ (ഓപ്പറേഷൻസ് കൺട്രോൾ സെന്റർ) നിലവിലെ ചുമതലകളിൽ നിന്നു നീക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഉത്തരവാദിത്തപ്പെട്ട മറ്റ് പദവികൾ വഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കി. അഭ്യന്തര അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും അതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും ഇൻഡിഗോയോട് ഡിജിസിഎ നിർദ്ദേശിച്ചു.



