
കോഴിക്കോട്: യുഡിഎഫ് സ്ഥാനാർത്ഥിയാകാനൊരുങ്ങി മുൻ എംഎല്‍എ പിവി അൻവർ. ബേപ്പൂർ നിയോജക മണ്ഡലത്തിലായിരിക്കും മത്സരിക്കുക.
അൻവർ മണ്ഡലത്തില്‍ സജീവമാകുകയും യുഡിഎഫ് നേതാക്കളെ നേരിട്ട് കാണുകയും ചെയ്തു. മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ കണ്ടാണ് ചർച്ച നടത്തിയത്. സമുദായ നേതാക്കളുമായും നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തില്‍ അനൗപചാരിക പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് അൻവർ. ബേപ്പൂരിലെ സാഹചര്യം വിലയിരുത്താനാണ് നേരിട്ട് സന്ദർശനം നടത്തിയതെന്നാണ് വിവരം. യുഡിഎഫ്
നേതൃത്വത്തോട് അൻവർ മൂന്ന് സീറ്റുകള്‍ ചോദിച്ചിട്ടുണ്ടെന്നാണ് വിവരം. സജി മഞ്ഞക്കടമ്പനുവേണ്ടി പൂഞ്ഞാറും നിസാർ മേത്തറിനുവേണ്ടി തൃക്കരിപ്പൂരുമാണ് ചോദിച്ചത്. എന്നാല്‍ അധിക സീറ്റ് നല്‍കുന്നതില്‍ യുഡിഎഫ് നേതൃത്വം ഇതുവരെയും ഉറപ്പ് നല്‍കിയിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, അൻവറിന് പിന്തുണയുമായി മുസ്ലീം ലീഗും രംഗത്തെത്തിയിട്ടുണ്ട്. അന്‍വര്‍ മത്സരിക്കാനിറങ്ങിയാല്‍ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി ബേപ്പൂര്‍ മാറുമെന്നും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറുമെന്നും മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിന്‍ഹാജി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന രാഷ്ട്രീയമാണ് ഇവിടെ പ്രധാന ചര്‍ച്ചയെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി മുഹമ്മദ് റിയാസിന്റെ സ്ഥാനാർത്ഥിത്വമോ വികസന പ്രവര്‍ത്തനങ്ങളോ ബേപ്പൂരില്‍ ഒരു വെല്ലുവിളിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനാണെന്നതും പോസ്റ്റിട്ടുമല്ല വോട്ട് പിടിക്കുകയെന്നാണ് മായിൻഹാജി പറയുന്നത്.



