
കൊല്ലം: വിസ്മയ കേസിലെ പ്രതിയും മോട്ടോർ വാഹനവകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ കിരണ്‍ കുമാറി(34)ന് മർദനം. സംഭവത്തില്‍ നാലുപേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം.
വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കള്‍ പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്നു പുറത്തേക്ക് വന്ന കിരണിനെ മർദിച്ചു. അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവർന്നു. മുൻപും പലപ്പോഴും യുവാക്കളുടെ സംഘങ്ങള്‍ ബൈക്കുകളില്‍ വീടിനു മുന്നിലെത്തി വെല്ലുവിളിച്ച് പോകാറുണ്ടായിരുന്നു. കണ്ടാല്‍ അറിയുന്നവരായ നാലു പേർക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിനു ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.
സ്ത്രീധന പീഡനത്തെ തുടർന്നാണ് ബിഎഎംഎസ് വിദ്യാർഥിയായിരുന്ന വിസ്മയ(24) ഭർതൃവീട്ടില്‍ ജീവനൊടുക്കിയത്. കേസില്‍ കിരണ്‍ കുമാറിനെ കോടതി 10 വർഷം തടവിനാണ് ശിക്ഷിച്ചത്. സുപ്രീംകോടതിയില്‍ നിന്നും ജാമ്യം നേടിയ ശേഷം സ്വന്തം വീട്ടിലാണ് കിരണ്‍ കഴിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



