
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി.
ഒന്നാം നമ്പർ ടെർമിനലിലും നാലാം നമ്പർ ടെർമിനലിലുമായി നടത്തിയ പരിശോധനകളിലാണ് രണ്ട് യാത്രക്കാർ പിടിയിലായത്. ലഹരിക്കടത്ത് തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് നല്‍കിയ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
ആദ്യ കേസില്‍, റിപ്പബ്ലിക് ഓഫ് ബെനിനില്‍ നിന്ന് ടെർമിനല്‍ 1-ല്‍ എത്തിയ ഒരു യുവതിയാണ് പിടിയിലായത്. ബെനിൻ സ്വദേശിനിയായ ഇവർ കുവൈത്തില്‍ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്യാൻ എത്തിയതായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് ഏകദേശം 1.074 കിലോഗ്രാം കഞ്ചാവും, ഇത് വിതരണത്തിനായി പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ചെറിയ ബാഗുകളും സിഗരറ്റ് പേപ്പറും കണ്ടെടുത്തു. കൃത്യമായ വിസയിലാണ് ഇവർ രാജ്യത്തെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാമത്തെ ഓപ്പറേഷനില്‍, ഡല്‍ഹിയില്‍ നിന്ന് ടെർമിനല്‍ 4-ല്‍ എത്തിയ ഇന്ത്യൻ സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് ഏകദേശം 226 ഗ്രാം ഹാഷിഷ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. രണ്ട് കേസുകളിലും ആവശ്യമായ
നിയമനടപടികള്‍ സ്വീകരിച്ചതായി ജനറല്‍ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും നടപടികള്‍ക്കുമായി ജനറല്‍ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് ആൻഡ് ആല്‍ക്കഹോള്‍ കണ്‍ട്രോളിന് കൈമാറി.




