
തിരുവനന്തപുരം: വിഴിഞ്ഞത്ത് തെരുവുനായ ആക്രമണത്തില്‍ കുട്ടികളടക്കം എട്ടുപേർക്ക് പരുക്ക്. വീട്ടുമുറ്റത്ത് നിന്നവരെയും വഴിയിലൂടെ നടന്നുപോയവരെയുമടക്കമാണ് നായ കടിച്ചത്.
കല്ലുവെവെട്ടാൻകുഴി സ്വദേശികളായ അസിയ (9), ആദില്‍ മുഹമ്മദ് (7), വിഴിഞ്ഞം ഹാർബർ റോഡില്‍ അസിക (18), മത്സ്യത്തൊഴിലാളികളായ മൈദിൻ പീരുമുഹമ്മദ് (37), ഹസനാർ (60), ഇൻസമാം ഹക്ക്(31), അബുഷൗക്കത്ത് (56), വിഴിഞ്ഞം കോസ്റ്റല്‍ പൊലീസിലെ വാർഡൻ സുനിറ്റ് (35) എന്നിവർക്കാണ് കടിയേറ്റത്.
പേവിഷബാധയേറ്റ നായയെന്ന് സംശയമുള്ളതായി കടിയേറ്റവർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് നായയുടെ ആക്രമണമുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കല്ലുവെട്ടാൻകുഴിയില്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അസിയയുടെ ഇടത് കൈയിലും കാലിലും അതുപോലെ ആദിലിന് വലതുകാലിലെ തുടയിലുമാണ് കടിയേറ്റത്.
വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റല്‍ വാർഡൻ സുനിറ്റിന് ഇടതുകാലിലാണ് കടിയേറ്റത്.
പിന്നാലെ വീട്ടുമുറ്റത്ത് നിന്ന അസിക, ഷെഡില്‍ കിടന്നുറങ്ങിയ ഹസനാർ, ഇൻസമാം ഹക്ക് എന്നിവരെ ഉള്‍പ്പെടെ ആക്രമിക്കുകയായിരുന്നു. വിഴിഞ്ഞം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവർക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്കി. നായയെ പിടികിട്ടിയതോടെ നാട്ടുകാർ അടിച്ചുകൊന്നു.



