
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി വിവാദത്തില്‍ പ്രതികരിച്ച് മുൻ മന്ത്രി എ കെ ബാലൻ. ജമാഅത്തെയുടെ വക്കീല്‍ നോട്ടീസ് ലഭിച്ചെന്നും മാപ്പ് പറയാൻ മനസില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീല്‍ നോട്ടീസ് തന്നെ ഭയപ്പെടുത്തില്ലെന്നും കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും നീതിപീഠം ജയിലില്‍ പോകാനാണ് വിധിക്കുന്നതെങ്കില്‍ അതിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ന്യൂനപക്ഷവിരുദ്ധനായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്. 60 വർഷത്തെ പൊതുപ്രവർത്തനത്തിനിടയില്‍ ഒരിക്കല്‍പ്പോലും മതനിരപേക്ഷ നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടി എപ്പോഴും നിലകൊണ്ടിട്ടുള്ള താൻ ഭരണഘടനാപരമായ കടമയാണ് നിർവഹിച്ചത്. നോട്ടീസ് അയക്കുന്നതിന് മുൻപ് മതരാഷ്ട്ര വാദം ഉയർത്തുന്ന ജമാഅത്തെ ഇസ്‌ലാമി അവരുടെ നയം വ്യക്തമാക്കണമെന്നും ബാലൻ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താൻ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. തനിക്ക് നോട്ടീസ് ലഭിക്കുന്നതിന് മുൻപേ അത് പരസ്യപ്പെടുത്തിയത് അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ബാലൻ കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. വർഗ്ഗീയതയ്‌ക്കെതിരായ ആശയപ്രചാരണം നടത്തുന്നത് കുറ്റകരമല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. നോട്ടീസിലെ വിവരങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം തനിക്കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.



