
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ക്ക് പേര് നൽകിയതിൽ പ്രതിഷേധവുമായി ബിജെപി. ഇത്തവണ കലോത്സവ വേദികൾക്ക് പൂക്കളുടെ പേരാണ്, എന്നാൽ ദേശിയ പുഷ്പമായ താമരയെ പരിഗണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പ്രതിഷേധം.
25 പൂക്കളുടെ പട്ടിക തയ്യാറാക്കിയിട്ടും അതില്‍ താമര ഉള്‍പ്പെടുത്താത്തത് ‘വിവാദം ഭയന്നാണെന്ന’ സംഘാടക സമിതിയുടെ വിശദീകരണം സാംസ്കാരിക കേരളത്തിന് ഒട്ടും ചേര്‍ന്നതല്ലെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന് ജേക്കബ് ആരോപിച്ചു. നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ജസ്റ്റിന് ജേക്കബ് ആരോപിച്ചു.
കലയും സംസ്കാരവും ആഘോഷിക്കുന്ന വേദികളില്‍ പോലും ഇത്തരം രാഷ്ട്രീയ വിദ്വേഷം കലര്‍ത്തുന്നത് വരുംതലമുറയ്ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാംസ്കാരിക ബോധവും വിവേചനശക്തിയും വേണ്ട അധികാരികള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അത്യന്തം അപകടകരമാണ്. ‘വിദ്യാരംഗം’ മാസികയുടെ ലോഗോയില്‍ നിന്ന് താമര നീക്കം ചെയ്തത് മുതല്‍ ആരംഭിച്ച നീക്കങ്ങള്‍ എതിര്‍ക്കപ്പെടുക തന്നെ ചെയ്യും. ഇത്തരം നീക്കങ്ങളില്‍ നിന്ന് അധികൃതര്‍ പിന്തിരിയണം. ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ജസ്റ്റിന് ജേക്കബ് പറഞ്ഞു.
തേക്കിന്‍കാട് മൈതാനത്തെ എക്സിബിഷന് ഗ്രൗണ്ടാണ് സംസ്ഥാന കലോത്സവത്തിന്റെ പ്രധാനവേദി. വേദിക്ക് സൂര്യകാന്തിയെന്നാണ് പേര് നല്‍കിയിരിക്കുന്നത്. രണ്ടാം വേദിക്ക് പാരിജാതമെന്നും മൂന്നാം വേദിക്ക് നീലക്കുറിഞ്ഞിയെന്നുമാണ് പേരുകള്‍. ആമ്പല്‍, കര്‍ണികാരം, കനകാംബരം തുടങ്ങി പൂക്കളുടെ പേരുകള്‍ വേദികള്‍ക്ക് നല്കിയപ്പോള് താമരയ്ക്ക് ഒപ്പം റോസും പട്ടികയില്‍ നിന്ന് പുറത്ത് പോയിട്ടുണ്ട്.
തൃശൂര്‍ നഗരത്തിലും സമീപപ്രദേശങ്ങളിലുമായാണ് 25 വേദികള്‍ സജ്ജമാക്കിയിരിക്കുന്നത്. 2026 ജനുവരി 14 മുതല്‍ 18 വരെ അഞ്ചു ദിവസങ്ങളിലായി 249 ഇനങ്ങളില്‍ പ്രതിഭകള്‍ മാറ്റുരയ്ക്കും.



