
തിരുവനന്തപുരം: പരിശോധന നടത്താതെ ബസുകൾക്ക് പുകപരിശോധനാ സർട്ടിഫിക്കറ്റ് നൽകിയ കെഎസ്ആർടിസിയുടെ വാഹനപുകപരിശോധനാ കേന്ദ്രത്തിനെതിരേ നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്.
തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോയിൽ അടുത്തിടെ ആരംഭിച്ച പുകപരിശോധനാ കേന്ദ്രത്തിലാണ് ക്രമക്കേട് നടന്നത്. പുകപരിശോധനാ കേന്ദ്രത്തിന്റെ ചുമതലയുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരാണ് ക്രമക്കേട് കാട്ടിയത്. പൊതുമേഖലയിൽ വിശ്വാസ്യതയുള്ള പുകപരിശോധനാസംവിധാനം എന്ന പേരിലാണ് കെഎസ്ആർടിസി സ്വന്തമായി പൊലൂഷൻ ടെസ്റ്റിങ് സെന്റർ ആരംഭിച്ചത്. സ്വന്തമായി പുകപരിശോധനാ സംവിധാനം വന്നതോടെ സ്വന്തം ബസുകളുടെ പരിശോധന ഒഴിവാക്കുകയായിരുന്നു.
മാനന്തവാടി-സുൽത്താൻബത്തേരി പാതയിലെ ഓർഡിനറി ബസാണ് തിരുവനന്തപുരത്ത് പുകപരിശോധനയ്ക്ക് ഹാജരായെന്നുകാണിച്ച് സർട്ടിഫിക്കറ്റ് നൽകിയത്. മാനന്തവാടിയിൽ പകർത്തിയ ബസിന്റെ വീഡിയോദൃശ്യം സോഫ്റ്റ്വേറിൽ കൃത്രിമമായി ഉൾക്കൊള്ളിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്ആർടിസിയുടെ ഒട്ടേറെ ബസുകൾക്ക് ഒരേ പരിശോധനാഫലം വന്നതും സംശയത്തിനിടനൽകുന്നു. പരിശോധിക്കാതെ സർട്ടിഫിക്കറ്റ് നൽകരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നതായി അധികൃതർ പറയുന്നു. ബസുകൾ പരിശോധനയ്ക്ക് എത്തിക്കാതെയാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കെഎസ്ആർടിസി നടത്തിയ വകപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മോട്ടോർവാഹനവകുപ്പിനും കെഎസ്ആർടിസിക്കും ഒരേപോലെ നാണക്കേടാകുമെന്നതിനാൽ ഒതുക്കിത്തീർക്കാനാണ് ശ്രമം.



