
കോട്ടയം: നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയും കുതിച്ചു കയറിയതോടെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍.
ഇന്നലെ കൊമേഴ്സ്യല്‍ എല്‍പി.ജി വില ഒറ്റയടിയ്‌ക്ക് 111 രൂപയാണ് കൂട്ടിയത്. ഒരു വർഷത്തിനുള്ളില്‍ ഒരു തവണ കുറച്ചപ്പോള്‍ നാലു തവണ വർദ്ധിപ്പിച്ചു.
ആറുമാസമായി ഇറച്ചിക്കോഴി വില 145 – 160 നിരക്കിലാണ്. കോഴിമുട്ടയ്‌ക്ക് 7.50 – 8 രൂപ വരെയെത്തി. മാട്ടിറച്ചി കിലോയ്‌ക്ക് 420 – 460 വരെയെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്തിയ ഇനം മീനുകള്‍ക്ക് കിലോയ്‌ക്ക് 1000 രൂപയ്‌ക്ക് മുകളിലാണ്. വെളിച്ചെണ്ണ വില 400 – 450 ലും മറ്റ് എണ്ണകള്‍ക്ക് 300 രൂപ വരെയെത്തി. ഉഴുന്ന്, പയർ, പരിപ്പ് , അരിവില കൂടി. പച്ചക്കറി വിലയിലും വൻതോതില്‍ വർദ്ധനവുണ്ടായി. കിലോയ്‌ക്ക് 60 രൂപയില്‍ മുകളിലാണ് ഭൂരിഭാഗത്തിനും വില.
ശബരിമല സീസണായതിനാല്‍ സർക്കാർ നിശ്ചയിക്കുന്ന വിലയേ ഈടാക്കാനാവൂ.
ഒറ്റയടിക്ക് ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില വർദ്ധിപ്പിച്ചാല്‍ കച്ചവടം കുറയുമോയെന്ന ആശങ്കയുമുണ്ട്. വെജിറ്റേറിയൻ ഊണിന് മീഡിയം ഹോട്ടലുകളില്‍ 60 – 100 രൂപ വരെയും വിലക്കുറവുള്ള മീൻകറിയോടെയുള്ള നോണ്‍ വെജിന് കുറഞ്ഞത് 80 -90 രൂപയും ഈടാക്കിയിരുന്നു.
ഒരു മീഡിയം ഹോട്ടലില്‍ അഞ്ച് സിലിണ്ടർ ഒരു ദിവസം ഉപയോഗിക്കേണ്ടിവരും. ദിവസം 500 രൂപയുടെയും, മാസം 15000 രൂപയുടെയും അധിക ചെലവാണ് ഈ ഇനത്തിലെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. സമീപകാലത്ത് 18 ഹോട്ടലുകള്‍ ജില്ലയില്‍ അടച്ചു പൂട്ടി.




