
കോട്ടയം: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുങ്ങി കഴിഞ്ഞു.
കുമരകത്തെയും വാഗമണിലെയും റിസോര്‍ട്ടുകളും റൂമുകളും ക്രിസ്മസ് അവധിയായതിനാല്‍ ഇപ്പോള്‍ത്തന്നെ ഹൗസ്ഫുള്ളാണ്. പുതുവര്‍ഷാഘോഷത്തിന് വിദേശികളും സ്വദേശികളും റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും നേരത്തേതന്നെ ബുക്ക് ചെയ്തിരിക്കുന്നു.
കുമരകം, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലും ജില്ലയോടു ചേര്‍ന്നുള്ള വാഗമണ്‍, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലുമാണ് പുതുവര്‍ഷ ആഘോഷത്തിന് സഞ്ചാരികൾ കൂടുതലായി എത്തുന്നത്.
റിസോര്‍ട്ടുകളില്‍ 31നു വൈകുന്നേരം ആറോടെ പുതുവത്സരാഘോഷ പരിപാടികള്‍ ആരംഭിക്കും. കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഡിന്നര്‍, ഹൗസ് ബോട്ട് യാത്ര, കരിമരുന്ന് കലാപ്രകടനം തുടങ്ങിയവയുള്ള പാക്കേജുകളാണ് സഞ്ചാരികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൗസ്ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍, പുരവഞ്ചികള്‍ എന്നിവയിൽ പുതുവത്സരം പ്രമാണിച്ച് പ്രത്യേക പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. സ്വദേശികളും വിദേശികളും വലിയതോതില്‍ കുമരകത്ത് എത്തുമെന്നതിനാൽ പ്രദേശത്ത് വലിയ സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്.
കോടമഞ്ഞിന്റെ തണുപ്പില്‍ വാഗമണില്‍ പുതുവത്സരം ആഘോഷിക്കാൻ ധാരാളം പേരെത്തും. ക്രിസ്മസ് അവധി തുടങ്ങിയപ്പോൾ മുതല്‍ വാഗമണില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മൊട്ടക്കുന്നിലും പൈന്മരക്കാട്ടിലും അഡ്വഞ്ചര്‍ പാര്‍ക്കിലുമെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകള്‍ കുടുംബസമേതം എത്തിക്കൊണ്ടിരിക്കുകയാണ്.
ഇവിടുത്തെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ജനുവരി അഞ്ചുവരെ ഫുള്‍ ബുക്ക് ചെയ്തിരിക്കുകയാണ്. ഇത്തവണയും വലിയ ജനക്കൂട്ടത്തെയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി പട്രോളിംഗ് ഉള്‍പ്പെടെ കര്‍ശനമാക്കാനും നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇല്ലിക്കകല്ലിലും ഇലവീഴാപൂഞ്ചിറയിലും സഞ്ചാരികളുടെ തിരക്കുണ്ട്.
ജില്ലയോടു ചേര്‍ന്നുകിടക്കുന്ന പരുന്തുംപാറ, കുട്ടിക്കാനം, തൊമ്മന്‍കുത്ത്, കാഞ്ഞാര്‍, കുടയത്തൂര്‍, കോട്ടപ്പാറ, ആനയടിക്കുത്ത്, പുള്ളിക്കാനം, പീരുമേട്, പെരുവന്താനം തുടങ്ങിയ സ്ഥലങ്ങളിലും സഞ്ചാരികള്‍ എത്തുന്നുണ്ട്.
ഇടുക്കി ഡാം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ടുള്ളതിനാല് ചെറുതോണിയിലേക്കുള്ള സഞ്ചാരികള്‍ പോകുമ്പോഴോ തിരികെ വരുമ്പോഴോ വാഗമണ്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലെത്തിയാണ് മടങ്ങുന്നത്.



