
തിരുവനന്തപുരം : വെള്ളനാട് പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നടുറോഡില്‍ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ വാക്കേറ്റം.
ഇന്നലെ വെെകിട്ട് ആറിന് വെള്ളനാട് കുളക്കോട് ജംഗ്ഷനിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വെെസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് രേഖകള്‍ കളക്ടറേറ്റില്‍ എത്തിച്ചശേഷം അഞ്ച് മണിയോടെ പഞ്ചായത്ത് വാഹനം തിരിച്ചു വരികയായിരുന്നു.
ഈ സമയം പുതിയ പ്രസിഡന്റ് വെള്ളനാട് ശശി കുളക്കോടുവച്ച് കെെകാണിച്ച് വാഹനം നിർത്തിച്ചു. അരുവിക്കരയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാൻ പോകണമെന്നും വാഹനം നല്‍കണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഓഫീസ് സമയം കഴിഞ്ഞ് വാഹനം ഓടിക്കാൻ കഴിയൂവെന്ന് ഡ്രെെവർ നന്ദൻ പറഞ്ഞു. ഇതിനിടെ ശശി വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സെക്രട്ടറി താക്കോല്‍ ചോദിച്ചെങ്കിലും പ്രസിഡന്റ് താക്കോല്‍ നല്‍കിയില്ല. തുടർന്ന് പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ വെള്ളനാട്ടെ സിപിഎം നേതാക്കളും ആര്യനാട് പൊലീസും സ്ഥലത്തെത്തി. ശശിയുമായി സംസാരിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. തുടർന്ന് എസ്എച്ച്ഒ സി. ഐ. ശ്യാംരാജ് ജെ നായർ പ്രസിഡന്റിനെ വാഹനത്തില്‍ വീട്ടിലെത്തിച്ചു. ഇതിനുശേഷം വാഹനം പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റി.



