
കോയമ്പത്തൂര്‍ : അതിർത്തി കടത്തിവിടുന്നത് കൃത്യമായ അണുനശീകരണത്തിന് ശേഷം, കേരളത്തില്‍ പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി തമിഴ്നാട്.
നിലവില്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധ തടയുന്നതിന്റെ ഭാഗമായി വാളയാര്‍, വേലന്താവളം, മുള്ളി, ആനക്കട്ടി എന്നിവയ്ക്ക് പുറമെ പൊള്ളാച്ചിയിലെ അതിര്‍ത്തി പ്രദേശങ്ങളിലും വെറ്ററിനറി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ചെക്പോസ്റ്റുകള്‍ തുറന്നു.
കേരളത്തിലേക്ക് വന്‍തോതില്‍ കോഴികളെ വിതരണം ചെയ്യുന്ന മേഖലയാണ് പൊള്ളാച്ചി. ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് കോഴികളെ കൊണ്ടുപോകാന്‍ എത്തുന്ന മുഴുവന്‍ വാഹനങ്ങളും കൃത്യമായ അണുനശീകരണത്തിന് വിധേയമാക്കിയ ശേഷം മാത്രമാണ് അതിര്‍ത്തി കടത്തിവിടുന്നത്. കോയമ്ബത്തൂര്‍ ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ വാഹന പരിശോധനയും പ്രതിരോധ നടപടികളും ഊര്‍ജിതമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ കോയമ്ബത്തൂര്‍ ജില്ലയില്‍ പക്ഷിപ്പനി സംബന്ധിച്ച ആശങ്കകള്‍ ഇല്ലെന്ന് ജില്ലാ വെറ്ററിനറി വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് രോഗം വരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും മുന്‍കരുതല്‍ നടപടികള്‍ എന്നനിലയില്‍ പരിശോധനകളും കര്‍ശനമായ നിരീക്ഷണവും തുടരുമെന്നും അവര്‍ വ്യക്തമാക്കി.



