
ഷൊർണൂർ : ഭരണം നിലനിർത്തി സി പി എം, ഷൊർണൂർ നഗരസഭാധ്യക്ഷയായി എല്‍ഡിഎഫ് വിമത പി. നിർമല തെരഞ്ഞെടുക്കപ്പെട്ടു.
കേവല ഭൂരിപക്ഷമില്ലാത്ത എല്‍ഡിഎഫിനോട് പി നിർമല അധ്യക്ഷ പദവി ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഭരണം നിലനിർത്താൻ പി നിർമലയെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിച്ചത്.
എല്‍ഡിഎഫിൻ്റെ 17 അംഗങ്ങളും നിർമലക്ക് വോട്ട് ചെയ്തു. നിർമലയുടെ വോട്ടടക്കം ആകെ 18 വോട്ടുകള്‍ നേടി. ബിജെപിയുടെ 12 വോട്ടുകള്‍ അഡ്വ സിനി മനോജ് നേടിയപ്പോള്‍ ടി സീന കോണ്‍ഗ്രസിൻ്റെ 5 വോട്ടുകളും നേടിയെന്നാണ് റിപ്പോർട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, പി നിർമലയെ അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിക്കുന്നതിനെതിരെ ഷൊർണൂരിലെ പ്രാദേശിക നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. നവമാധ്യമങ്ങളിലൂടെ പലരും വിയോജിപ്പ് പങ്കുവെച്ചിരുന്നു. ആദ്യം കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി പി നിർമലയെ ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയർന്നുവന്നിരുന്നു. എന്നാല്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഘടകങ്ങള്‍ യോഗം ചേർന്ന് അത്തരമൊരു നീക്കം വേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഷൊർണൂരിലെ ഒരു വിഭാഗം സിപിഎം നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ടെങ്കിലും ഭരണ സ്ഥിരതയ്ക്ക് വേണ്ടിയാണ് തീരുമാനമെന്നാണ് സിപിഎമ്മിൻ്റെ വിശദീകരണം. ആകെയുള്ള 35 സീറ്റില്‍ എല്‍ഡിഎഫ്- 17, ബിജെപി -12, യുഡിഎഫ് 5, സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷിനില.




