
തിരുവനന്തപുരം: കൈക്കൂലി കേസില്‍ ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാറിന് സസ്പെൻഷൻ. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെതിരെ നടപടിയെടുത്തത്. ജയിലിലെ കുറ്റവാളികള്‍ക്ക് പരോളിനും സൗകര്യങ്ങള്‍ ഒരുക്കാനും ഡിഐജി പണം കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തല്‍.
ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ഇക്കഴിഞ്ഞ ഡിസംബര്‍ 17 ന് വിനോദ്കുമാറിനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നല്‍കിയിട്ടും വിനോദിനെ സസ്പെൻഡ് ചെയ്യാത്തത് വിവാദമായിരുന്നു. റിപ്പോർട്ട് നല്‍കി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. കൈക്കൂലി സംബന്ധിച്ച വിശദവിവരങ്ങള്‍ സഹിതമാണ് റിപ്പോർട്ട്.
അതേസമയം, ജയില്‍ ഡിഐജി വിനോദിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം സ്പെഷ്യല്‍ യൂണിറ്റാണ് വിനോദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്. വിനോദിനെ സംരക്ഷിക്കാൻ ജയില്‍ വകുപ്പ് കൂട്ടുനിന്നതായുള്ള വിവരവും നേരത്തെ പുറത്തുവന്നിരുന്നു. ഡിഐജിയുടെ ചട്ടം ലംഘിച്ചുള്ള ജയില്‍ സന്ദര്‍ശനങ്ങള്‍ ജയില്‍ മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


