
പാലക്കാട്: വാളയാറില്‍ ചത്തീസ്ഗഡ് സ്വദേശി രാം നാരായണനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേർ കൂടി അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ വിനോദും ജഗദീഷുമാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കേസുമായി ബന്ധപ്പെട്ട് നേരത്തെ, അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അട്ടപ്പള്ളം കല്ലങ്കാട് അനു, പ്രസാദ്, മുരളി, ആനന്ദൻ, വിപിൻ എന്നിവരാണ് അറസ്റ്റിലായത്.
പൊലീസിന് ലഭിച്ച വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്. പുതിയ അന്വേഷണ സംഘം ഇന്നലെ സ്ഥലത്തെത്തി സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. ജനപ്രതിനിധികൾ, വ്യാപാരികൾ എന്നിവരുടെ മൊഴിയെടുത്തു. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മർദനത്തിൽ ഉൾപ്പെട്ടവരിൽ ചിലർ തമിഴ്നാട്ടിലേക്ക് കടന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ പൊലീസിന്റെ സഹായത്തോടെ അവിടെയും അന്വേഷണം നടക്കുകയാണ്.
അതേസമയം, കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പുലർച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും നെടുമ്പാശ്ശേരിയിലേയ്ക്ക് എത്തിച്ചത്. തുടർന്ന് 11 മണിക്കുള്ള വിമാനത്തിൽ സർക്കാർ ചെലവിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.



