
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസില്‍ റിമാൻഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നല്‍കിയ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസിലെ പത്താം പ്രതിയായ ഗോവർദ്ധൻ, തനിക്ക് സ്വർണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും താനൊരു സ്പോണ്‍സറാണെന്നുമാണ് ഹർജിയില്‍ അവകാശപ്പെടുന്നത്.
2019-ന് മുൻപ് പലപ്പോഴായി 84 ലക്ഷം രൂപ ശബരിമലയില്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയില്‍ നിന്ന് 400 ഗ്രാമിലധികം സ്വർണ്ണം തനിക്ക് ലഭിച്ചിരുന്നു. ഇത് ശബരിമലയിലെ സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ 10 ലക്ഷം രൂപയുടെ ഡി.ഡിയും പത്ത് പവന്റെ മാലയും പകരം നല്‍കി.
ആകെ ഒന്നരക്കോടിയിലധികം രൂപ ശബരിമലയിലേക്ക് നല്‍കിയ തനിക്ക് തട്ടിപ്പ് നടത്താൻ ഉദ്ദേശമില്ലായിരുന്നുവെന്നും ഹർജിയില്‍ പറയുന്നു.
ബെല്ലാരിയിലെ തന്റെ കടയില്‍ നിന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണക്കട്ടികള്‍ കസ്റ്റഡിയിലെടുത്തതെന്നും ഇതിന് ശബരിമലയുമായി ബന്ധമില്ലെന്നും ഗോവർദ്ധൻ ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഗോവർദ്ധന്റെ വാദങ്ങളെ പ്രത്യേക അന്വേഷണ സംഘം (SIT) ശക്തമായി എതിർക്കുന്നു. ശബരിമലയിലെ സ്വർണ്ണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഗോവർദ്ധൻ ഇത് കൈക്കലാക്കിയതെന്നും ഈ സ്വർണ്ണം എവിടെ മറിച്ചുവിറ്റു എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നുമാണ് എസ്.ഐ.ടിയുടെ നിലപാട്.




