
പാലക്കാട് : വാളയാറില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട റാം നാരായണൻ ബഗേലിന്റെ കുടുംബവുമായും ആക്ഷൻ കൗണ്‍സില്‍ അംഗങ്ങളുമായി റവന്യൂ മന്ത്രി കെ. രാജൻ ചര്‍ച്ച നടത്തി. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതിനെ തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാൻ കുടുംബം തീരുമാനിച്ചു.
മന്ത്രി നേരിട്ട് ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേലായിരുന്നു കുടുംബം ഇന്നലെ മോര്‍ച്ചറിക്ക് മുന്നില്‍ നടത്തി വന്നിരുന്ന പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്നലെ പാലക്കാട് ആർഡിഒയും തൃശൂർ സബ് കളക്ടറും കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കുടുംബത്തിന് 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിമായിരുന്നു മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ഇന്ന് വീണ്ടും യോഗം ചേർന്നത്. കുടുംബാംഗങ്ങളും സമരസമിതി അംഗങ്ങളുമാണ് ചർച്ചയില്‍ പങ്കെടുത്തത്. മന്ത്രിയുമായുള്ള ചർച്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടായാല്‍ മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു ബന്ധുക്കള്‍. നിലവിൽ റാം നാരായണനന്റെ മൃതദേഹം തൃശൂർ മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


