
പാലക്കാട് :അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണം നടത്തിയ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്തുനൽകി. കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആൾക്കൂട്ട കൊലപാതകമാണ് ഉണ്ടായതെന്നും മരിച്ച അതിഥിതൊഴിലാളിയുടെ കുടുംബത്തെ സർക്കാർ സാമ്പത്തികമായി സഹായിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
മോഷ്ടാവെന്ന് ആരോപിച്ചാണ് അതിഥി തൊളിലാളിയായ ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭാഗേലിനെ ഒരു സംഘം ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കി ക്രൂരമായി മർദ്ദിച്ചത്. നാലു മണിക്കൂറിന് ശേഷം പൊലീസെത്തിയാണ് രാമനാരായണിനെ ആശുപത്രിയിലെത്തിച്ചതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആൾക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്ത് ഉണ്ടായത് എന്നതിൽ സംശയമില്ല. ആൾക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. അത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതുമല്ല. കൊലപാതകത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിന് അപമാനമുണ്ടാക്കിയ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായി ജീവൻ നഷ്ടമായ രാമനാരായൺ ഭാഗേലിന് നീതി ഉറപ്പാക്കണം. രാമനാരായൺ ഭാഗേലിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെടുന്നു.



