
കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ടാൻസാനിയൻ ഹൈക്കോടതി ജഡ്ജിയുടെ മകന് ഹൈക്കോടതി ജാമ്യം.
പഞ്ചാബ് ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായ ഡേവിഡ് എൻടെമി കിലെകമജെങ്ക, സഹപാഠി അറ്റ്ക ഹരുണ്‍ മ്യോംഗ എന്നിവർക്കാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്. ടാൻസാനിയൻ ഹൈക്കോടതി ജഡ്ജി എൻടെമി എൻ കിലെകമജെങ്കയുടെ മകനാണ് ഡേവിഡ്.
221.89 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസിലായിരുന്നു ഇവരെ കുന്നമംഗലം പോലീസ് പിടികൂടിയത്. പഞ്ചാബില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റിന്റെ കാരണങ്ങള്‍ സംഭവ സമയത്തോ അല്ലെങ്കില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്ബോഴോ പ്രതികളെ അറിയിച്ചില്ല. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
നാല് മാസത്തിനിടെ പ്രതികള്‍ 50 ലക്ഷം രൂപയുടെ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയതായി പോലീസ് ആരോപിച്ചിരുന്നു. എന്നാല്‍ ബാങ്ക് ഇടപാടുകള്‍ ഉണ്ടായതുകൊണ്ട് മാത്രം മയക്കുമരുന്ന് കേസിലെ കുറ്റം സ്ഥാപിക്കാനാവില്ലെന്നും മറ്റ് തെളിവുകളുടെ അഭാവമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ടാൻസാനിയയിലുള്ള ബ്രയാൻ എന്ന മുൻ വിദ്യാർത്ഥിയുടെ നിർദ്ദേശപ്രകാരമാണ് പണമിടപാടുകള്‍ നടന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏകദേശം മൂന്ന് മാസത്തോളം കോഴിക്കോട് ജില്ലാ ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്. കടുത്ത ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല. പാസ്പോർട്ടുകള് കോടതിയില്‍ സമർപ്പിക്കണം. താമസസ്ഥലത്തെക്കുറിച്ചും യാത്രാ വിവരങ്ങളെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥനെ കൃത്യമായി അറിയിക്കണം. ഹർജിക്കാർക്കായി അഭിഭാഷകരായ ഷൈജൻ സി. ജോർജ്, കെ.എം. തോമസ്, വിനയ് ജോണ്‍, അജയ് രമേശ് എന്നിവർ ഹാജരായി.



