
തിരുവനന്തപുരം : അച്ഛനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ചുമത്തി കോടതി.
അരുവിക്കോണം ഉളിയാഴത്തറയിൽ രാജൻ എന്ന് വിളിക്കുന്ന രാജപ്പൻ നായരെ കൊലപ്പെടുത്തിയ കേസിൽ മകൻ ജയസൂര്യ എന്ന് വിളിക്കുന്ന രാജേഷിന് (40) എതിരെയാണ് കോടതി വിധി. പിഴ ഒടുക്കാത്ത പക്ഷം ആറുമാസം കൂടി അതികഠിന തടവ് അനുഭവിക്കണം.
തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്‌ജ് കെ പി അനിൽ കുമാർ ആണ് ശിക്ഷ വിധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2015ലാണ് കേസിനാസ്‌പദമായ കൊലപാതകം നടക്കുന്നത്. ബാങ്കിൽ പണയപ്പെടുത്തി ലഭിച്ച 15000 രൂപയിൽ നിന്നും നൽകിയ വിഹിതം കുറഞ്ഞുപോയതിലെ വിരോധത്താലാണ് രാജേഷ് പിതാവായ രാജപ്പൻ നായരെ കൊലപ്പെടുത്തിയത്. വീടിന് സമീപമുള്ള റബ്ബർ പുരയിടത്തിൽ വച്ച് റബ്ബർ കമ്പു കൊണ്ട് രാജപ്പൻ നായരെ ഇയാൾ ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് ആഴത്തിൽ മുറിവേറ്റ രാജപ്പൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തലയ്ക്ക് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി ജി റെക്സ് ഹാജരായി.



